കൊല്ലം: പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ സഞ്ചരിച്ചിരുന്ന കാർ കണ്ടെത്തി. കായംകുളത്ത് ഉപേക്ഷിച്ച നിലയിലാണ് കാർ കണ്ടെത്തിയത്. എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
ഇതരസംസ്ഥാനക്കാരായ ദമ്പതികളെ മര്‍ദിച്ച് അവശരാക്കിയശേഷമാണ് കൗമാരക്കാരിയായ മകളെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. കൊല്ലം ഓച്ചിറ വലിയകുളങ്ങരയിൽ ഇന്നലെ രാത്രിയാണ് സംഭവം. വഴിയോര കച്ചവടക്കാരായ രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്. പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ വിഗ്രഹങ്ങളും മറ്റും നിര്‍മ്മിച്ച് വില്‍ക്കുന്ന ദമ്പതികളാണ് അക്രമത്തിനിരയായത്. നാലംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
അക്രമം ഉണ്ടായതിന് പിന്നാലെ ദമ്പതികൾ പൊലീസിന് പരാതി നല്‍കി. എന്നാല്‍ രാവിലെ നാട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി ബഹളം ഉണ്ടാക്കിയതോടെയാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. പ്രദേശവാസികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ