തിരുവനന്തപുരം : ഐ.ടി മേഖലയിലടക്കം കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താനും ടൂറിസം രംഗത്ത് കൂടുതല്‍ സഹകരിക്കാനും അമേരിക്കക്ക് താല്പര്യമുണ്ടെന്ന് യുഎസ് അംബാസഡർ കെന്നത്ത് ജസ്റ്റര്‍ അറിയിച്ചെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റിന് താഴെ വിമർശനങ്ങളും പരിഹാസങ്ങളും. ടൂറിസം, ബിസിനസ്, ആരോഗ്യം മുതലായ മേഖലകളിലും സാങ്കേതിക രംഗത്തും കൂടുതല്‍ സഹകരണ വാഗ്ദാനം അമേരിക്ക നടത്തിയെന്നുമാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ്.
തിരുവനന്തപുരത്തെ ഓഫിസിൽ ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ കെന്നത്ത് ജസ്റ്ററുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങൾ ചിത്രം സഹിതം പോസ്റ്റ് ചെയ്ത മുഖ്യമന്ത്രി ‘ബൂർഷ്വാ’ ആയോയെന്നായി സോഷ്യൽ മീഡിയയിലെ ചർച്ച. ‘മുഖ്യനറിയില്ലേ അമേരിക്കൻ വാണിഭം!’ എന്ന് അദ്ഭുതം കൂറി പലരും.
കമ്യൂണിസ്റ്റ് ചൈനയെ മറന്ന് സാമ്രാജ്യത്വ ശക്തിയായ അമേരിക്കയെ ആശ്ലേഷിക്കുകയാണോ, ഈ ചങ്ങാത്തം ചൈനക്ക് ഇഷ്ടപ്പെടുമോ എന്ന മട്ടിലുള്ള കളിയാക്കൽ കമൻറുകളും നിറഞ്ഞു. ‘അമേരിക്കൻ സർക്കാറിനോട് പുരോഗമന സ്ത്രീകൾക്കു വേണ്ടിയുള്ള ‘പിൽഗ്രിം ഹിൽ ക്ലൈമ്പിങ് അക്കാദമി’ നവീകരിക്കാനുള്ള സാങ്കേതിക സഹായംകൂടി ചോദിച്ചു മേടിക്കണ’മെന്നായിരുന്നു ശബരിമല വിവാദം ചൂണ്ടിക്കാട്ടി ഒരു വിരുതന്റെ കമൻറ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ