തിരുവനന്തപുരം: തിരുവനന്തപുരത്തെ നീന്തല്‍ കുളത്തില്‍ പരിശീലനം നടത്തിയ കുട്ടികള്‍ക്ക് കടുത്ത പനിയും ഛര്‍ദ്ദിയും. പരക്ഷിതാക്കള്‍ പരാതി നല്‍കാനൊരുങ്ങുന്നു. പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലെ പൊലീസ് വകുപ്പിനു കീഴിലുള്ള നീന്തല്‍ കുളത്തിലിറങ്ങിയ കുട്ടികള്‍ക്കാണ് അസുഖം വന്നത്.
പരാതിയുമായി രക്ഷിതാക്കള്‍ കോടതിയിലേക്ക് നീങ്ങുമ്പോള്‍ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് സ്‌റ്റേഡിയം അധികൃതരുടെ നിലപാട്. സംസ്ഥാനത്തെ ആദ്യ ക്ലോറിന്‍ രഹിത കുളത്തില്‍ നിന്നാണ് കുട്ടികള്‍ക്ക് അസുഖം പിടിപെട്ടത്.
ഈമാസം ഒന്ന് മുതല്‍ ഏഴ് വരെ നീന്തല്‍ പരിശീലനത്തിന് എത്തിയ നിരവധി കുട്ടികളാണ് പല ആശുപത്രികളില്‍ ഇതിനകം ചികിത്സ തേടിയത്. എട്ട് വയസുവരെയുള്ള കുട്ടികള്‍ക്ക് ബേബി പൂളും, മറ്റുള്ളവര്‍ക്ക് വലിയ പൂളുമാണ് ഉള്ളത്. ഇതില്‍ വലിയ പൂളില്‍ പരിശീലിച്ച കുട്ടികള്‍ക്കാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. മാസം 1500 രൂപയാണ് കുട്ടികളുടെ നീന്തല്‍ പരിശീലനത്തിനായുള്ള ഫീസ്.
പൊലീസിന് കീഴിലാണ് നീന്തല്‍കുളം പ്രവര്‍ത്തിക്കുന്നത്. അത് കൊണ്ടാണ് പരാതിയുമായി രക്ഷിതാക്കള്‍ കോടതിയെ സമീപിക്കുന്നത്. എന്നാല്‍ പരാതിക്ക് അടിസ്ഥാനമില്ലെന്നാണ് പൂളിന്റെ അഡ്മിനിസ്‌ട്രേറ്ററുടേയും പരിശീലകരുടെയും വിശദീകരണം. പരാതിയുടെ അടിസ്ഥാനത്തില്‍ 5 ദിവസം ബേബി പൂള്‍ അടച്ചിട്ടു, ഒരു ദിവസം വലിയ പൂളും അടച്ചിട്ട് വൃത്തിയാക്കി. വാട്ടര്‍ അതോറിറ്റിയില്‍ നിന്നാണ് നീന്തല്‍ കുളത്തിലേക്ക് വെള്ളം എത്തിക്കുന്നത്. കുളത്തിലെ വെള്ളം പരിശോധനയ്ക്ക് അയച്ചു. രണ്ടാഴ്ച കഴിഞ്ഞ് മാത്രമേ ഇതിന്റെ ഫലം ലഭിക്കുകയുള്ളൂ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ