ട്രാൻസ്ജെൻഡർ യുവതിയുടേത് കൊലപാതകം ? ഷൊർണൂരിലെ പ്രശ്നങ്ങൾ അന്വേഷിച്ച് പൊലീസ്, പ്രതി വലയിലെന്നും സൂചന
കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടേത് കൊലപാതകമെന്ന് സംശയം. ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ഷാലു കഴുത്തിൽ സാരി കുരുക്കിയതിനെ തുടർന്ന് ശ്വാസം മുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. മുന്‍പ് ഷൊര്‍ണൂരില്‍ വച്ചുണ്ടായ ചില പ്രശ്‌നങ്ങളാണ് കൊലയിലേയ്ക്ക് നയിച്ചതെന്നും പോലീസ് സംശയിക്കുന്നു.
സംഭവത്തിൽ പ്രതി പൊലീസിന്റെ വലയിലായതായും സൂചനയുണ്ട്. യുവതിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ, പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഷാലുവിനൊപ്പം കണ്ട ഒരാളെ തിരിച്ചറിഞ്ഞതായും റിപ്പോർട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം സ്ഥിരമായി ഒത്തുചേരാറുള്ള സ്ഥലമാണിത്. ഈ വിഭാഗത്തിലെ മറ്റംഗങ്ങളെ എത്തിച്ചാണ് പൊലീസ് ആളെ തിരിച്ചറിഞ്ഞത്.
മൈസൂര്‍ സ്വദേശിയെങ്കിലും മരിച്ച ഷാലു സ്ഥിരമായി താമസിക്കുന്നത് കണ്ണൂരിലാണ്. കോഴിക്കോട്ടെത്തിയ ഇവര്‍ രാത്രി വൈകിയും സംഭവസ്ഥലത്ത് ഏറെ നേരം സംസാരിച്ച് നില്‍ക്കുന്നത് കണ്ടവരുണ്ട്. ആരോ നിരന്തരം ഉപദ്രവിക്കുന്നു എന്ന് പരാതിപ്പെട്ട് കോഴിക്കോട്ടെ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് സിസിലിയെ ഫോണില്‍ വിളിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ