തിരുവനന്തപുരം: മദ്യലഹരിയില്‍ വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വഞ്ചിയൂര്‍ സിജെഎം കോടതി അനുവദിച്ച ജാമ്യ ഉത്തരവിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
ശ്രീറാമിന്‍റെ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. ഹർജിയിൽ ഇന്നുതന്നെ ഉത്തരവിന് സാധ്യതയുണ്ട്.
കേസിന്‍റെ തെളിവുശേഖരണത്തിലടക്കം സർക്കാരിനുണ്ടായ പിഴവ് കഴിഞ്ഞ ദിവസം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ശ്രീറാമിന്റെ രക്ത പരിശോധന വൈകിപ്പിച്ചതാണ് ഫലം എതിരാകാന്‍ കാരണമായതെന്നാണ് പ്രധാന ആക്ഷേപം. പത്തുമണിക്കൂറിന് ശേഷമാണ് പൊലീസ് രക്തപരിശോധന നടത്തിയത്. ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനാഫലത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായിരുന്നില്ല. ഇതും കേസ് ഡയറിയും പരിശോധിച്ച ശേഷമാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസിയാലായിരുന്ന ശ്രീറാം ഇന്നലെ ആശുപത്രി വിട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ