തൊടുപുഴ: മൊബൈൽ ഫോൺ മറന്നു വച്ചു എന്നു പറഞ്ഞു ഓട്ടോറിക്ഷ പിടിച്ച് സ്വകാര്യ ബസിന് പിന്നാലെ പാഞ്ഞ മദ്യപൻ ബസിൽ കയറി യാത്രക്കാരന്റെ ഉടുമുണ്ടഴിച്ചോടി. ബസിൽ കയറി അടിയുണ്ടാക്കിയ ശഷമാണ് ഇയാൾ യാത്രക്കാരന്റെ ഉടുമുണ്ടഴിച്ച് ഓടിയത്.
കഴിഞ്ഞ ദിവസം രാത്രി എട്ടോടെ തൊടുപുഴ അഞ്ചിരി ഭാഗത്തായിരുന്നു സംഭവം. ബസിന് പിന്നാലെ ഏഴ് കിലോമീറ്റർ ഓട്ടോയിൽ എത്തിയാണ് ഇയാളുടെ പരാക്രമം. ബസിനുള്ളിൽ കയറി പൊരിഞ്ഞ അടിയുണ്ടാക്കിയ മദ്യപൻ യാത്രക്കാരനായ യുവാവിന്റെ ഉടുമുണ്ടും പറിച്ച് ഓടുകയായിരുന്നു. ഇതിനിടെ ഓട്ടം വിളിച്ചു കൊണ്ടു വന്ന ഓട്ടോറിക്ഷയുടെ കണ്ണാടിച്ചില്ല് മദ്യപന്റെ കൈ തട്ടി പൊട്ടുകയും ചെയ്തു.
ഇതിനു ശേഷം യുവാവിന്റെ മുണ്ട് കൈയിൽ പിടിച്ച് റോഡിലൂടെ ഇരുട്ടിൽ പാഞ്ഞ ഇയാളെ ഓട്ടോ ഡ്രൈവറും നാട്ടുകാരും പിന്നാലെ വാഹനത്തിൽ പോയി തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തൊടുപുഴ നഗരത്തിൽ ഓടുന്ന ഓട്ടോറിക്ഷ തൊഴിലാളിയുടെ ഓട്ടത്തിന്റെ കൂലിയും നഷ്ടമായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ