ആജാനബാഹുവായ സജീവിനെ ഒറ്റയ്ക്ക് കീഴ്‌പ്പെടുത്താന്‍ സാധിക്കില്ല, ബിജുകുമാര്‍ ഒരു ഉപായം കണ്ടു, മാലക്കളളന്‍ പിടിയില്‍; കഥ 

പൂജപ്പുരയില്‍ സ്‌കൂട്ടറിലെത്തി വൃദ്ധയുടെ മാലപറിച്ച് കടന്ന് കളഞ്ഞ കള്ളനെ മണിക്കൂറുകള്‍ക്കകം വലയിലാക്കിയ കേരള പൊലീസിന് എല്ലായിടത്തും നിന്നും അഭിനന്ദന പ്രവാഹമാണ്
ആജാനബാഹുവായ സജീവിനെ ഒറ്റയ്ക്ക് കീഴ്‌പ്പെടുത്താന്‍ സാധിക്കില്ല, ബിജുകുമാര്‍ ഒരു ഉപായം കണ്ടു, മാലക്കളളന്‍ പിടിയില്‍; കഥ 

തിരുവനന്തപുരം: പൂജപ്പുരയില്‍ സ്‌കൂട്ടറിലെത്തി വൃദ്ധയുടെ മാലപറിച്ച് കടന്ന് കളഞ്ഞ കള്ളനെ മണിക്കൂറുകള്‍ക്കകം വലയിലാക്കിയ കേരള പൊലീസിന് എല്ലായിടത്തും നിന്നും അഭിനന്ദന പ്രവാഹമാണ്. കള്ളനെ കുടുക്കിയ പൊലീസുകാരെ ആദരിക്കാനായി പൊലീസും റസിഡന്‍സ് അസോസിയേഷനുകളും യോഗം വിളിച്ചപ്പോള്‍ എല്ലാവര്‍ക്കും അറിയേണ്ടത് ഒരേ ഒരു കാര്യമായിരുന്നു.മാലപറിച്ച് കടന്ന് കളഞ്ഞ കള്ളനെ കുടുക്കിയത് എങ്ങനെ...?, അങ്ങിനെ ചോദിക്കാനും ചില കാരണങ്ങളുണ്ട്. 

പൂജപ്പുര സ്വദേശി സജീവാണ് മാലക്കള്ളന്‍. നല്ല ഒത്തപൊക്കവും വണ്ണവുമുള്ളയാളാണ് സജീവ്. സജീവിനെ പിടികൂടിയ തിരുവനന്തപുരം സിറ്റി ട്രാഫിക് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ബിജുകുമാര്‍, കഷ്ടിച്ച് അഞ്ചരയടി പൊക്കം മാത്രമുളള ഒരു മനുഷ്യനും. ഈ വ്യത്യാസമായിരുന്നു വലിയ കള്ളനെ എങ്ങിനെ കീഴടക്കിയെന്ന കൗതുകത്തിന്റെ അടിസ്ഥാനം.

പൂജപ്പുരയില്‍ നിന്ന് മൂന്ന് പവന്റെ മാലമോഷ്ടിച്ച് സജീവ് സ്‌കൂട്ടറില്‍ നേരെയെത്തിയത് തിരുവനന്തപുരം നഗരത്തിലെ കനകക്കുന്നിലേക്കാണെന്ന്് സിറ്റി പൊലീസ് നല്‍കിയ ആദരമെല്ലാം ഏറ്റുവാങ്ങിയ ശേഷം ബിജുകുമാര്‍ സംഭവം വിവരിച്ചു.അവിടെ പാര്‍ക്കിങ് ഏരിയായില്‍ സ്‌കൂട്ടര്‍ വച്ചു. ഇതിനിടെ തന്നെ മോഷണത്തിന്റെ സി.സി.ടി. വി ദൃശ്യം ട്രാഫിക് പൊലീസ് കണ്ടെടുക്കുകയും സ്‌കൂട്ടറിന്റെ നമ്പര്‍ സഹിതം വയര്‍ലെസ് വഴി എല്ലായിടത്തേക്കും കൈമാറുകയും ചെയ്തിരുന്നു. 

മ്യൂസിയം സ്‌റ്റേഷന്‍ പരിസരത്ത് ട്രാഫിക് നിയന്ത്രിച്ചിരുന്ന ബിജുകുമാറിനും സ്‌കൂട്ടറിന്റെ നമ്പര്‍ കിട്ടി. വെറുതേ ഒരു കൗതുകത്തിന് കനകക്കുന്ന് പാര്‍ക്കിങ് ഏരിയായില്‍ തിരഞ്ഞു. അതേ നമ്പറിലെ സ്‌കൂട്ടര്‍ കണ്ടു. അവിടെ കാത്ത് നിന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ സജീവെത്തി. ആജാനബാഹുവായ സജീവിനെ കണ്ടപ്പോഴേ ബിജുകുമാറിന് മനസിലായി, താന്‍ ഒറ്റക്ക്, ബലം പ്രയോഗിച്ച് പിടികൂടുന്നത്  ബുദ്ധിമോശമാവും. അതുകൊണ്ട് എങ്ങിനെയെങ്കിലും അനുനയിപ്പിച്ച് തൊട്ടടുത്തുള്ള മ്യൂസിയം സ്‌റ്റേഷനിലെത്തിക്കാനായി ശ്രമം. 

സ്‌കൂട്ടര്‍ നോ പാര്‍ക്കിങ് ഏരിയായിലാണെന്നും അതിനാല്‍ സ്‌റ്റേഷനിലെത്തി പിഴ അടച്ചിട്ട് പോകണമെന്നും പറഞ്ഞു. ആ തന്ത്രത്തില്‍ സജീവ് വീണു. സ്‌റ്റേഷനിലെത്തിയതോടെ മറ്റ് പൊലീസുകാരോട് വിവരം പറഞ്ഞു. എല്ലാവരും വളഞ്ഞതോടെ സജീവിന് ഓടാന്‍ പോലും സാധിച്ചില്ലെന്ന് ബിജുകുമാര്‍ വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com