ലൈംഗിക ബന്ധത്തിന്റെ സൂചനകള്‍ ?; വായില്‍ തിരുകിയത് ചുരിദാറിന്റെ ബോട്ടം ; യുവതിയുടെ മരണം ശ്വാസം മുട്ടിയെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

മരണം സംഭവിച്ചത് ശ്വാസം മുട്ടിയാണ്. ശരീരത്തില്‍ മറ്റ് പരുക്കുകളില്ല. ഒരു ചുരിദാറിന്റെ ബോട്ടം അപ്പാടെ ആണ് വായില്‍ തിരുകിയിരുന്നത്
ലൈംഗിക ബന്ധത്തിന്റെ സൂചനകള്‍ ?; വായില്‍ തിരുകിയത് ചുരിദാറിന്റെ ബോട്ടം ; യുവതിയുടെ മരണം ശ്വാസം മുട്ടിയെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി : പെരിയാറില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവതിയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണം സംഭവിച്ചത് ശ്വാസം മുട്ടിയാണ്. ശരീരത്തില്‍ മറ്റ് പരുക്കുകളില്ല. ഒരു ചുരിദാറിന്റെ ബോട്ടം അപ്പാടെ ആണ് വായില്‍ തിരുകിയിരുന്നത്. മുഖത്തോ കഴുത്തിലോ ബലം പ്രയോഗിച്ചാണോ വായില്‍ തുണി തിരുകിക്കയറ്റിയാണോ ശ്വാസം മുട്ടിച്ചതെന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.  

കൊല്ലപ്പെട്ട യുവതിയുടെ പ്രായം ഏകദേശം 25 നും 40 നും ഇടയിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്നോടിയായി എക്‌സ്‌റേ ചെയ്‌തെങ്കിലും അസ്ഥികള്‍ക്ക് ഓടിവോ ക്ഷതമോ കണ്ടെത്തിയിട്ടില്ല. ലൈംഗിക ബന്ധത്തിന്റെ സൂചനകള്‍ ഉണ്ടെങ്കിലും അടുത്തെങ്ങും അതിക്രമം ഉണ്ടായതിന്റെ ലക്ഷണമില്ല. കൊലപ്പെടുത്താന്‍ തന്നെ ആകണമെന്നില്ല, ബലപ്രയോഗത്തിനിടെ നിശ്ശബ്ദയാക്കാനാകാം അക്രമികള്‍ പരിശ്രമിച്ചതെന്നും പൊലീസ് അനുമാനിക്കുന്നു. 

നഖം വെട്ടിയിരിക്കുന്നത് മുതല്‍ മുടി കളര്‍ ചെയ്തിരിക്കുന്നത് വരെ നോക്കിയാല്‍ സൗന്ദര്യം നന്നായി പരിചരിച്ചിരുന്ന യുവതിയാണെന്ന് വ്യക്തമാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു. വെളുത്ത നിറമാണ് യുവതിക്ക്. കേടുപാടുകള്‍ ഇല്ലാത്ത നിരയൊത്ത പല്ലുകള്‍, കീഴ്ചുണ്ടിന് താഴെ രണ്ട് മറുകുകള്‍, ഡൈ ചെയ്ത മുടി, പോളിഷ് ചെയ്ത നഖങ്ങള്‍ച കാതിലെ സ്റ്റഡ് ഹോള്‍സ് എന്നിവയാണ് ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നത്. 

എന്നാല്‍ കൊല്ലപ്പെട്ടത് മലയാളിയാണോ, അന്യ സംസ്ഥാനക്കാരിയാണോ എന്നതില്‍ ഇതുവരെ വ്യക്തതയില്ല. ശരീരപ്രകൃതി പരിഗണിച്ചാല്‍ മലയാളി ആകാന്‍ സാധ്യതയില്ലെന്നും സൂചനയുണ്ട്. അതേസമയം മൃതദേഹത്തില്‍ ആഭരണം ഒരു തരി കാണാത്തത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. കാത് തുളച്ചതായി കാണുന്നെങ്കിലും കമ്മലോ ചെറിയ കല്ലുകളോ പോലുമില്ല. ഇതും മരണത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.

സമാന ലക്ഷണങ്ങളുള്ള സ്ത്രീകളെ കാണാതായ കേസുകളുടെ വിവരങ്ങള്‍ ചിലത് പരിശോധിച്ചെങ്കിലും ഒരു നിഗമനത്തിലും പൊലീസിന് എത്താന്‍ കഴിഞ്ഞിട്ടില്ല. പരാതികള്‍ വന്നിട്ടുള്ള കേസുകളുമായി ഒത്തുനോക്കാന്‍ പാകത്തില്‍ ശരീരത്തിലെ അടയാളങ്ങളും പൊലീസ് സര്‍ജന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസാണ് ആലുവ യുസി കോളേജിന് സമീപം പെരിയാറിലെ കടുപ്പാടം വിന്‍സന്‍ഷ്യല്‍ വിദ്യാഭവന്‍ കടവിലാണ് യുവതിയുടെ മതൃദേഹം കണ്ടെത്തിയത്. 

മൃതദേഹത്തിന് ഏതാണ്ട് നാലു മുതല്‍ ഏഴു ദിവസം പഴക്കമുണ്ടെന്നാണ് വിലയിരുത്തല്‍.  പച്ച ലെഗിന്‍സും നീല ടീ ഷര്‍ട്ടുമാണ് യുവതിയുടെ വേഷം. 40 കിലോഗ്രാം ഭാരമുള്ള കരിങ്കല്ല് പുതിയ പ്ലാസ്റ്റിക് കയറില്‍ ബന്ധിച്ച ശേഷം കയറില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. കല്ലില്‍ കോണ്‍ക്രീറ്റിന്റെ അവശിഷ്ടങ്ങള്‍ ഉള്ളതിനാല്‍ പഴയ കെട്ടിടം പൊളിച്ച സ്ഥലത്തു നിന്നും എടുത്തതാണെന്നും പൊലീസ് അനുമാനിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com