കാസര്‍കോട്; പെരിയ ഇരട്ടക്കൊലപാതകത്തെക്കുറിച്ച് കൂടുതല്‍ നേതാക്കള്‍ക്ക് അറിയാമായിരുന്നു എന്ന് സൂചന. കൊല നടത്തുന്നതിന് മുന്‍പ് തന്നെ ജില്ല നേതാവ് അടക്കം പലര്‍ക്കും ഇതേക്കുറിച്ച് അറിയാമായിരുന്നു. കൊലക്കേസില്‍ അറസ്റ്റിലായ ഏഴ് പ്രതികളേയും പൊലീസിന് മുന്നില്‍ ഹാജരാക്കിയത് ജില്ലയിലെ പ്രമുഖ നേതാവാണ്. അറസ്റ്റിലായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എ. പിതാംബരന് മാത്രമാണ് കൊലപാതകത്തില്‍ പങ്കെന്നാണ് പാര്‍ട്ടിയുടെ നിലപാട്. അതിനിടയിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.
പീതാംബരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകത്തിനു പിന്നിലെന്ന് വാര്‍ത്ത പരന്നതോടെ ദൂരസ്ഥലത്തേക്ക് ഒളിവില്‍ പോയി പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കാതെ കീഴടങ്ങാനായിരുന്നു നിര്‍ദേശം. ഇതിനിടെ പൊലീസ് ചോദ്യം ചെയ്യുമ്പോള്‍ പറയേണ്ട ഉത്തരങ്ങള്‍ അഭിഭാഷകന്റെ സഹായത്തോടെ പഠിക്കാനായി ഒരു ദിവസം മാറ്റിവച്ചു. തുടര്‍ന്നു 19നു രാവിലെ ജില്ലാ നേതാവ് എസ്പി ഓഫിസില്‍ പ്രതികളെ എത്തിച്ചു.
ഏഴാം പ്രതി ഗിജിന്റെ പിതാവും അഞ്ചാം പ്രതി അശ്വിന്റെ മാതാവിന്റെ സഹോദരനുമായ പ്രദേശത്തെ ക്രഷര്‍ ഉടമ ശാസ്താ ഗംഗാധരന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നു കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗംഗാധരന്റെ പറമ്പിലെ പൊട്ടക്കിണറ്റിലാണു പ്രതികള്‍ വാളും ഇരുമ്പു ദണ്ഡുകളും ഉപേക്ഷിച്ചത്. സംഭവദിവസം രാത്രി സ്ഥലത്തുണ്ടായിരുന്നില്ലെന്നാണു ഗംഗാധരന്‍ നാട്ടുകാരോടു പറഞ്ഞത്. എന്നാല്‍ കൊലപാതകം നടക്കാന്‍ പോകുന്ന സമയത്തിനു തൊട്ടുമുന്‍പ് അതുവഴി വരാന്‍ ഒരുങ്ങിയ തന്നെ ഗംഗാധരന്‍ ഇടപെട്ടു യാത്ര വൈകിപ്പിച്ചതായി ശരത്!ലാലിന്റെ പിതാവ് സത്യനാരായണന്‍ ആരോപിച്ചിട്ടുണ്ട്. ഹോട്ടലില്‍ കൂട്ടിക്കൊണ്ടുപോയി ചായ കുടിക്കാന്‍ നിര്‍ബന്ധിച്ചുവെന്നാണു ആരോപണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ