കൊച്ചി : കഴിഞ്ഞ ദിവസം അന്തരിച്ച സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോയ്ക്ക് ഇന്ന് യാത്രാമൊഴി. രാവിലെ 9 മുതല്‍ 11 വരെ വടുതലയിലെ വീട്ടിലും പിന്നീട് മൂന്നുമണിവരെ എറണാകുളം ടൗണ്‍ഹാളിലും ബ്രിട്ടോയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് ഭൗതികശരീരം എറണാകുളം മെഡിക്കല്‍ കോളേജിന് കൈമാറും.
മരിക്കുന്നതിന് മുമ്പ് ഇക്കാര്യം സൈമണ്‍ബ്രിട്ടോ ഭാര്യ സീനയുമായി പങ്കുവെച്ചിരുന്നതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി രാജീവ് വ്യക്തമാക്കിയിരുന്നു. തന്നെ യാത്രയാക്കാന്‍ റീത്തുകളുമായി ആരും വരരുതെന്ന് നിര്‍ദേശിക്കണമെന്നും ബ്രിട്ടോ ആവശ്യപ്പെട്ടിരുന്നു. കലാലയ രാഷ്ട്രീയത്തിന്റെ കത്തിമുനയില്‍ ജീവിതം തളര്‍ന്നുപോയ സഖാവിന് യാത്രാമൊഴിയേകാന്‍ വന്‍ ക്രമീകരണങ്ങള്‍ സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സൈമൺ ബ്രിട്ടോയുടെ മൃതദേഹം ചൊവ്വാഴ്ച രാത്രി വൈകി വടുതലയിലെ വീട്ടിൽ എത്തിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽനിന്ന‌് സി.പി.എം നേതാക്കളായ പി. രാജീവ‌്, സി.എൻ. മോഹനൻ, സി.എം. ദിനേശ‌്മണി, സി.കെ. മണിശങ്കർ എന്നിവർ ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങി രാത്രി 10 ഓടെ വീട്ടിൽ എത്തിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ