തിരുവനന്തപുരം: മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞവരെ പിടികൂടാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊലീസ് റെയ്ഡ്. ഡിസിപിയുടെ ചുമതല വഹിച്ച എസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ബുധനാഴ്ച രാത്രി അന്‍പതോളം പേരടങ്ങിയ ഡിവൈഎഫ്ഐ സംഘം തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു നേരെ കല്ലെറിഞ്ഞിരുന്നു. പോക്സോ കേസില്‍ അറസ്റ്റിലായ രണ്ട് പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു അതിക്രമം. മുതിര്‍ന്ന നേതാവുള്‍പ്പെടെ അന്‍പതോളം ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഇതില്‍ ചിലര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിസിപി പാര്‍ട്ടി ഓഫീസില്‍ അര്‍ധ രാത്രി റെയ്ഡിനെത്തിയത്. എന്നാൽ റെയ്ഡിനെത്തിയ പൊലീസുദ്യോഗസ്ഥരെ സിപിഎം നേതാക്കള്‍ തടയാന്‍ ശ്രമിച്ചെങ്കിലും പിന്നീടു വഴങ്ങി. എസ്പിക്കെതിരെ നടപടിയാവശ്യപ്പെട്ട് ജില്ലാ നേതൃത്വം ഭരണ, പാര്‍ട്ടി നേതൃത്വങ്ങളെ സമീപിച്ചു. എന്നാൽ റെയ്ഡില്‍ പ്രതികളെ ആരെയും പിടികൂടാനായില്ല.
ശബരിമല ഡ്യൂട്ടിയിലേക്കു പോയ ആര്‍ ആദിത്യക്ക് പകരമായെത്തിയ ചൈത്ര തെരേസ ജോണ്‍ വനിതാ സെല്ലിലേക്ക് മടങ്ങി പോകാനിരിക്കെയായിരുന്നു റെയ്ഡ്. നിലവില്‍ വനിതാ സെല്‍ എസ്പിയാണ് ചൈത്ര തെരേസ ജോണ്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ