തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് ഗവർണർ പി സദാശിവം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ അദ്ദേഹം പതാക ഉയർത്തി. പ്രധാനമന്ത്രിയുടെ വികസന പദ്ധതികൾ രാജ്യത്തിന് ഗുണം ചെയ്തു. സ്കിൽ ഇന്ത്യ, ആയുഷ്മാൻ ഭാരത് എന്നീ പദ്ധതികൾ മികച്ചാതായിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുകൾ അഭിനന്ദനം അർഹിക്കുന്നുവെന്നും ഗവർണർ പറഞ്ഞു.
പ്രളയത്തിൽ ഒറ്റക്കെട്ടായി രാജ്യത്തിനാകെ മാതൃകയാവാൻ കേരളത്തിന് കഴിഞ്ഞു. പ്രളയാനന്തര പുനർനിർമ്മാണത്തിലും ഈ കൂട്ടായ്മ ഉണ്ടാവേണ്ടതുണ്ട്. ഒരു രാത്രി വെളുത്തത് കൊണ്ട് കേരളത്തെ പുനർ നിർമ്മിക്കാൻ സാധ്യമല്ല. 31,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിനുണ്ടായത്. വീടും ജീവിത മാർഗങ്ങളും തകർന്നു. ഇതെല്ലാം തിരിച്ചു പിടിക്കണമെങ്കിൽ രാഷ്ട്രീയത്തിന് അതീതമായ പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഹർത്താലുകളും അക്രമ സംഭവങ്ങളും കേരളത്തിന്റെ പ്രതിച്ഛായ തകർക്കുന്നുവെന്ന ബോധ്യം ഉണ്ടാവേണ്ടതുണ്ട്. പുനർനിർമ്മാണത്തെ പോലെ തന്നെ പ്രാധാന്യമുള്ളതാണ് നിർമ്മാണപ്രവർത്തനങ്ങളിലെ സുതാര്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇൻക്ലൂസീവ് ഗ്രോത്തും സോഷ്യൽ ഇക്വിറ്റിയും എന്ന് രാജ്യം മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യത്തിലേക്ക് ഗാന്ധിയൻ ആശയങ്ങളുടെ പിന്തുണയോടെ എത്തിച്ചേരാൻ കേരളത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മാനവ വിഭവശേഷിയിലും വികസനത്തിലും ആഗോള പരിചയത്തിലും മികച്ച ഭാവിയുള്ള ഒരു സംസ്ഥാനത്തിന്റെ ഗവർണറായി ഇരിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ