'അവരെന്നെ കൊല്ലാന്‍ വിഷം തന്നാലും കുടിക്കും; പേടിയില്ല, നിങ്ങളാണ് എന്റെ ഉടമകള്‍'; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

'അവരെന്നെ കൊല്ലാന്‍ വിഷം തന്നാലും കുടിക്കും; പേടിയില്ല, നിങ്ങളാണ് എന്റെ ഉടമകള്‍'
'അവരെന്നെ കൊല്ലാന്‍ വിഷം തന്നാലും കുടിക്കും; പേടിയില്ല, നിങ്ങളാണ് എന്റെ ഉടമകള്‍'; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: കള്ളവോട്ട് തടഞ്ഞിരുന്നില്ലെങ്കില്‍ കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിക്കുമായിരുന്നെന്ന് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഞാന്‍ ജയിച്ചത് കോണ്‍ഗ്രസുകാരും ലീഗുകാരും മാത്രം വോട്ട് ചെയ്തിട്ടല്ല. ബിജെപിക്കാരും കമ്യൂണിസ്റ്റുകാരും വോട്ടു ചെയ്തതുകൊണ്ടാണ്. കമ്യൂണിസ്റ്റുകാര്‍ മുപ്പത് കൊല്ലമായി അവര്‍ തെരഞ്ഞടുക്കുന്ന എംപിയെ കണ്ട് കണ്ട് മടുത്താണ് മാറ്റത്തിനായി വോട്ടുചെയത്. എനിക്ക് വേണ്ടി വോട്ടുപിടിച്ചതിന്റെ പേരില്‍ മഞ്ചേശ്വരത്ത് രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരെയാണ് പുറത്താക്കിയത്. ശബരിമലയില്‍ പിണറായി വിജയന്‍ കാണിച്ച നിഷേധാത്കമ നിലപാട് ഈശ്വരവിശ്വാസികളായ അയ്യപ്പഭക്തന്‍മാരില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കി. അതുകൊണ്ട് ബിജെപിക്കാരും തനിക്ക് വോട്ടു ചെയ്‌തെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.

ഞാന്‍ നിങ്ങളോട് പറയുകയാണ് നിങ്ങള്‍ക്ക് ഒരു ദുഖമോ സന്തോഷമോ ഉണ്ടായാല്‍ എന്നെ അറിയിക്കണം ഞാന്‍ ഓടിയെത്തും. ഈ നാട്ടില്‍ ഒരു കല്യാണം, ഒരു നിക്കാഹ,് പാലുകാച്ചല്‍, പള്ളിയില്‍ ഉറൂസ് തുടങ്ങി എന്തുകാര്യമുണ്ടെങ്കില്‍ എന്നെ അറിയിക്കണം. ഇനി ഈ നാടിന്റെ സന്തോഷം എന്റെ കൂടി സന്തോഷമാണ്. ഇനി ഈ നാടിന്റെ സുഖത്തിലും ദുഖത്തിലും ഞാന്‍ ഉണ്ടാകും. ഒരു മാറ്റത്തിനായി വോട്ടുചെയ്ത കമ്യൂണിസ്റ്റുകാരോട്  ഞാന്‍ പറയുന്നു. മാറ്റം ഇവിടെ നിന്നു തുടങ്ങുന്നു. ഇന്നലെ വരെ ഒരു എംപിയെ കാണണമെങ്കില്‍  നിങ്ങള്‍ക്ക് ബ്രാഞ്ച് കമ്മറ്റിയുടെ കത്ത്, ലോക്കല്‍ കമ്മറ്റിയുടെ കത്ത്, ഏരിയാ കമ്മറ്റിയുടെ കത്ത് വേണമായിരുന്നു. ചെന്നാലോ എംപിയെ കാണാന്‍ പറ്റുമായിരുന്നില്ല. നിങ്ങളുടെ കൈയിലെ വോട്ട് കൊടുത്ത് ജയിപ്പിച്ച ആളെ കാണാന്‍ കയറി നിരങ്ങേണ്ടത് എന്തൊരു ഗതികേടാണ്. എന്നാല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്ന എംപിയെ കാണാന്‍ ആരുടെയും ശുപാര്‍ശ കത്ത് വേണ്ട. ഒരു പാര്‍ട്ടി ഓഫീസിലും പോകണ്ട. കാസര്‍കോട്ടെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടായാല്‍ മാത്രം മതിയെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.  

ഞാന്‍ മത്‌സരിച്ചത് കോണ്‍ഗ്രസ് ടിക്കറ്റിലാണ്. എന്നെ ജയിപ്പിച്ചത് യുഡിഎഫ്. എനിക്ക് വോട്ട് ചെയ്തത് ജനങ്ങള്‍. പക്ഷെ ഞാന്‍ കോണ്‍ഗ്രസിന്റെ മാത്രം ജനപ്രതിനിധിയല്ല. ജനങ്ങളുടെ എംപിയാണ്. മാര്‍ക്‌സിസ്റ്റകാരോട് ഒരു ഉപദേശം കൂടി. എല്ലാവരെയും കൊന്ന് കൊന്ന് ഇപ്പോള്‍ അവര്‍ പരസ്പരം കുത്തുകയാണ്. യാദവകുലം തകര്‍ന്നപോലെ സിപഎം തകരും.പകയുടെ രാഷ്ട്രീയം, കഠാര രാഷ്ട്രീയം കൊലപാതക രാഷ്ട്രീയം ഇവിടെ അവസാനിപ്പിക്കണം. കാറല്‍ മാര്‍ക്‌സ് ആരെയും കൊല്ലാന്‍ പറഞ്ഞിട്ടില്ല. ബൂത്ത് പിടിക്കാന്‍ പറഞ്ഞിട്ടില്ല, പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടാക്കാന്‍ പറഞ്ഞിട്ടില്ല. മാര്‍ക്‌സിസം സ്‌നേഹത്തിലധിഷ്ടിതമാണ്. സാഹോദര്യത്തിലധിഷ്ടിതമാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

നിങ്ങളറിയാതെ നിങ്ങളുടെ കാലുതൊട്ട് വന്ദിച്ചാണ് ഞാന്‍ പാര്‍ലമെന്റില്‍ കയറിയത്. കാരണം അന്‍പത് വര്‍ഷം സംശുദ്ധമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ എനിക്ക്, ഒന്നുമാകാന്‍ കഴിയാതെ പോയ തനിക്ക് ലോകത്തിലെ വലിയ നിയമനിര്‍മാണസഭയില്‍ കയറാന്‍ അവസരം ഉണ്ടാക്കിയത് നിങ്ങളാണ്. അതുകൊണ്ട് മരിക്കുന്നതുവരെ നിങ്ങളെ മറക്കില്ല. ഇനി നിങ്ങളല്ലാതെ എനിക്ക് മറ്റാരുമില്ല. മരണം വരെ നിങ്ങളോടൊപ്പം ഉണ്ടാകും. ഒന്നാം തിയ്യതി മുതല്‍ ഞാന്‍ ഇവിടെ സ്ഥിരതാമസമാണ്. കൂടെകൂടെ വരും. വരുമ്പോള്‍ നിങ്ങളുടെ വീടുകളില്‍ കയറും. നിങ്ങള്‍ ഛായ തന്നാല്‍ കുടിക്കും. അത് മാര്‍ക്‌സിസ്റ്റുകാരന്റെ വീടായാല്‍ അവിടുന്നും കുടിക്കും. ഇനി അവരെന്നെ കൊല്ലാന്‍ വിഷം തന്നാലും കുടിക്കും. എനിക്ക് പേടിയില്ല. ഞാന്‍ നിങ്ങളെയെല്ലാം ഒരേ പോലെ സ്‌നേഹിക്കുന്നു. നിങ്ങളുടെ ദാസനാണ് ഞാന്‍. നിങ്ങള്‍ എന്റെ യജമാനന്‍മാരാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com