സുഹൃത്തിന്റെ വിവാഹത്തിന് യുവാക്കളുടെ അഴിഞ്ഞാട്ടം; കൂട്ടത്തള്ളില്‍ ഗര്‍ഭിണിയ്ക്കും അമ്മയ്ക്കും പരിക്ക്; പൊലീസ് സഹായം തേടി വീട്ടുകാര്‍

ഇരുപതിലധികം വരുന്ന യുവാക്കള്‍ അരമണിക്കൂറില്‍ അധികം അഴിഞ്ഞാടുകയായിരുന്നു
സുഹൃത്തിന്റെ വിവാഹത്തിന് യുവാക്കളുടെ അഴിഞ്ഞാട്ടം; കൂട്ടത്തള്ളില്‍ ഗര്‍ഭിണിയ്ക്കും അമ്മയ്ക്കും പരിക്ക്; പൊലീസ് സഹായം തേടി വീട്ടുകാര്‍

കോഴിക്കോട്; സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവാക്കളുടെ പരാക്രമത്തില്‍ ഗര്‍ഭിണിയായ യുവതിക്കും അമ്മയ്ക്കും പരിക്കേറ്റു. കോഴിക്കോട് രാമനാട്ടുകരയിലാണ് സുഹൃത്തുക്കളുടെ ആഘോഷം അതിരുവിട്ടത്. അവസാനം പൊലീസ് എത്തി യുവാക്കളെ വിരട്ടിയോടിച്ചതിന് ശേഷമാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. 

വൈദ്യരങ്ങാടി കൊല്ലേരിത്തൊടി ഹൗസില്‍ തണ്ണികുളങ്ങര ആയിശക്കുട്ടി (60), മകന്റെ ഭാര്യ തസ്‌ലീന (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആയിശക്കുട്ടിയുടെ പേരമകന്‍ ഫര്‍സീനിന്റെ വിവാഹത്തിലാണ് സംഭവമുണ്ടായത്. ഇരുപതിലധികം വരുന്ന യുവാക്കള്‍ അരമണിക്കൂറില്‍ അധികം അഴിഞ്ഞാടുകയായിരുന്നു. വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത വിധത്തില്‍ പടക്കം പൊട്ടിച്ചും മറ്റുമായിരുന്നു ആഘോഷം. പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. അവസാനം ഗതികെട്ട് ബന്ധുക്കള്‍ പൊലീസിനെ വിവരം അറിയിച്ചു. 

പെരുമുഖത്തെ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹ സത്കാരം. ഇവിടെനിന്ന് വധുവിനെയുംകൊണ്ട് വീട്ടിലെത്തിയപ്പോഴാണ് അതിക്രമമുണ്ടായത്. യുവാക്കളുടെ തള്ളേറ്റു ആയിശക്കുട്ടിയും ഗര്‍ഭണിയായ മരുമകള്‍ തസ്‌ലീനയും താഴെ വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും ചുങ്കത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫറോക്ക് പോലീസ് കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com