മിസ്ഡ് കോളിൽ തുടങ്ങിയ അടുപ്പം എത്തിപ്പെട്ടത് കൊലപാതകത്തിൽ; മണ്ണിട്ടു മൂടിയത് ആറു വർഷത്തെ പ്രണയം 

നാല് വർഷമായി മറ്റൊരു യുവതിയുമായി പ്രണയത്തിലായതിന് പിന്നാലെയാണ് രാഖിയെ ഒഴിവാക്കാനുള്ള ശ്രമം തുടങ്ങിയത്
മിസ്ഡ് കോളിൽ തുടങ്ങിയ അടുപ്പം എത്തിപ്പെട്ടത് കൊലപാതകത്തിൽ; മണ്ണിട്ടു മൂടിയത് ആറു വർഷത്തെ പ്രണയം 

തിരുവനന്തപുരം: അമ്പൂരിൽ കൊല്ലപ്പെട്ട രാഖിയും കേസിലെ മുഖ്യപ്രതി അഖിലും തമ്മിൽ ആറ് വർഷമായി പ്രണയത്തിലായിരുന്നെന്ന് പൊലീസ്. മിസ്ഡ് കോളിലൂടെ തുടങ്ങിയ ഇരുവരുടെയും അടുപ്പമാണ് പിന്നീട് പ്രണയത്തിലേക്ക് കടന്നത്.

നാല് വർഷമായി മറ്റൊരു യുവതിയുമായി അഖിൽ പ്രണയത്തിലായതിന് പിന്നാലെയാണ് രാഖിയെ ഒഴിവാക്കാനുള്ള ശ്രമം തുടങ്ങിയത്. ഇതിനിടയിൽ അഖിലിന്റെ വിവാഹനിശ്ചയവും കഴിഞ്ഞു. പുതിയ ബന്ധത്തെ എതിർത്ത രാഖി അഖിലിനെ മാത്രമേ വിവാഹം ചെയ്യൂ എന്ന നിലപാടിലുറച്ചുനിന്നു. അഖിലുമായി വിവാഹം ഉറപ്പിച്ച പെണ്ണിനെ പോയി കണ്ട് വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നും രാഖി ആവശ്യപ്പെട്ടിരുന്നു.

യുവതി പ്രണയത്തില്‍ നിന്നു പിന്മാറാത്തതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. ഡല്‍ഹിയില്‍ സൈനികനായ അഖില്‍ കൊലപാതകത്തിനു ശേഷം തിരികെ ജോലിയിൽ പ്രവേശിച്ചതായാണ് വിവരം. കൊലപാതകത്തില്‍ പങ്കുണ്ടെന്നു കരുതുന്ന അയല്‍വാസിയായ യുവാവില്‍ നിന്നാണ് മൃതദേഹം സംബന്ധിച്ച സൂചനകൾ ലഭിച്ചത്.

യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം നന്ഗമാക്കി ഉപ്പുവിതറി കുഴിച്ചുമൂടുകയായിരുന്നു. കൊലപാതകം പുറത്തറിയാതിരിക്കാന്‍ കുഴിച്ചിട്ട പറമ്പു മുഴുവന്‍ പുല്ലുവെട്ടി കിളയ്ക്കുകയും കമുകിന്റെ തൈകള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ യുവതി മറ്റൊരാളുടെ കൂടെപ്പോയി എന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജ സന്ദേശമുണ്ടാക്കുകയും ചെയ്തു. 

ഒരു മാസം പഴക്കമുണ്ടെന്നു കരുതുന്ന മൃതദേഹം ജീര്‍ണിച്ച നിലയിലാണ്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. നെയ്യാറ്റിൻകര ഡിവൈഎസ്പി: അനിൽകുമാർ, പൂവാർ സിഐ: രാജീവ്, എസ്ഐ: സജീവ് എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com