തോല്‍വിക്ക് കാരണം മുഖ്യമന്ത്രിയുടെ ശൈലി; മാറ്റണമെന്ന് സിപിഐ

മുഖ്യമന്ത്രിയുടെ ശൈലി തെരഞ്ഞടുപ്പ് ഫലത്തെ സ്വാധിനിച്ചു - ധാര്‍ഷ്ട്യം നിറഞ്ഞ ശൈലിയെ തുടര്‍ന്ന് വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനായില്ല 
തോല്‍വിക്ക് കാരണം മുഖ്യമന്ത്രിയുടെ ശൈലി; മാറ്റണമെന്ന് സിപിഐ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞടുപ്പ് അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന സിപിഐ എക്‌സിക്യൂട്ടിവില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രിയുടെ ശൈലി തെരഞ്ഞടുപ്പ് ഫലത്തെ സ്വാധിനിച്ചെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടതായാണ് സൂചന. പിണറായിയുടെ ധാര്‍ഷ്ട്യം നിറഞ്ഞ ശൈലിയെ തുടര്‍ന്ന് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനായില്ലെന്നും വിമര്‍ശനമുയര്‍ന്നു.

അതേസമയം തോല്‍വിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ ശൈലി മാറ്റണമെന്ന് വാശി പിടിക്കുന്നത് മാധ്യമങ്ങളാണെന്നായിരുന്നു കാനം പറഞ്ഞത്. ഷര്‍ട്ട് മാറുന്നത് പോലെ ശൈലി മാറ്റണമെന്ന് പറയുന്നത് മനുഷ്യ സാധ്യമാണോയെന്നും കാനം ചോദിച്ചു.'ഇനി പിണറായി വിജയന്‍ ശൈലി മാറ്റിയെന്നിരിക്കട്ടെ, പോയ വോട്ട് തിരിച്ചുവരുമോ?' എന്നുമായിരുന്നു കാനം കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.

അന്‍പത് വര്‍ഷത്തോളമായി സജീവമായി രാഷ്ട്രീയത്തിലുള്ള ആളാണ് പിണറായി വിജയന്‍. അദ്ദേഹത്തിന്റെ ശൈലി വ്യക്തമായി അറിഞ്ഞുകൊണ്ടാണ് ജനങ്ങള്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതെന്നും കാനം പറഞ്ഞു.ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ എല്‍ഡിഎഫ് സ്വീകരിച്ച നിലപാട് തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായിട്ടില്ല. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിലപാട് മാറ്റേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നായിരുന്നു കാനം പറഞ്ഞത്. എന്നാല്‍ ഇതിനെ തള്ളിയാണ് ഭുരിഭാഗം പേരും യോഗത്തില്‍ സംസാരിച്ചത്.

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ശബരിമല വിഷയം തിരിച്ചടിയായെന്ന് സിപിഐ. വിശ്വാസികളുടെ സര്‍ക്കാര്‍ വിരുദ്ധ വികാരം തെരഞ്ഞടുപ്പില്‍ പ്രതിഫലിച്ചെന്നും സിപിഐ പറയുന്നു. ശബരിമലയില്‍ ആക്ടിവിസ്റ്റുകളെ കയറ്റിയ നടപടി തെരഞ്ഞടുപ്പില്‍ തിരിച്ചടിയായി. സംസ്ഥാന എക്‌സിക്യൂട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് വിമര്‍ശനം. സുപ്രീം കോടതി വിധി നടപ്പാക്കിയതിലൂടെ സവര്‍ണ ഹിന്ദുക്കള്‍ സര്‍ക്കാരിനെതിരായി. കൂടാതെ ന്യൂനപക്ഷ ഏകീകരണവും തോല്‍വിക്ക് കാരണമായി. മോദി പേടിയില്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിച്ചെന്നും സിപിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com