യുവതീ പ്രവേശം വലിയ ആഘാതമുണ്ടാക്കി; തിരുത്തേണ്ട ദൗർബല്യങ്ങളുണ്ട്; അവലോകന റിപ്പോർട്ട് പരസ്യപ്പെടുത്തി സിപിഎം

ശബരിമലയിലെ യുവതി പ്രവേശം തിരിച്ചടിക്ക് കാരണമായെന്ന് സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്
യുവതീ പ്രവേശം വലിയ ആഘാതമുണ്ടാക്കി; തിരുത്തേണ്ട ദൗർബല്യങ്ങളുണ്ട്; അവലോകന റിപ്പോർട്ട് പരസ്യപ്പെടുത്തി സിപിഎം

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശം തിരിച്ചടിക്ക് കാരണമായെന്ന് സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. വനിതാ മതിലിനു ശേഷം യുവതി പ്രവേശം നടന്നത് അനുഭാവികള്‍ക്ക് ആഘാതമുണ്ടാക്കി. ബിജെപി യുഡിഎഫിന് വോട്ട് മറിച്ചു. എന്നിട്ടും ബിജെപി വോട്ട് കൂടിയത് ഉത്കണ്ഠാജനകമാണ്. ജനങ്ങളുടെ മനോഗതി അറിയുന്നതിലുണ്ടായ പരാജയം ഗൗരവമേറിയതാണെന്നും പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച  അവലോകന റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. പരാജയം മറികടക്കാനുള്ള പരിഹാര നടപടികളുമായി മുന്നോട്ടു പോകാനുള്ള നിർദ്ദേശങ്ങളും കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും അംഗീകരിച്ച റിപ്പോർട്ടിലുണ്ട്. 

ജനങ്ങളുടെ മനോഗതി മനസ്സിലാക്കുന്നതിലുണ്ടായ പരാജയം ഗൗരവമേറിയതാണ‌്. സംസ്ഥാന സർക്കാരിന്റെ പ്രകടനത്തെക്കുറിച്ച‌് ജനങ്ങൾക്കിടയിൽ നല്ല അംഗീകാരം ഉണ്ടായിരുന്നെങ്കിലും അത‌് തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കുന്നതിൽ എന്തുകൊണ്ട‌് പരാജയപ്പെട്ടു എന്നത‌് പരിശോധിക്കണം. വനിതാ മതിലിന‌ു ശേഷം രണ്ട‌് യുവതികൾ ശബരിമലയിൽ പ്രവേശിച്ചത‌് യുഡി‌എഫും ബിജെപിയും ഉപയോഗപ്പെടുത്തി. ഈ പ്രചാരണം അനുഭാവികൾക്കിടയിൽ വലിയ ആഘാതം സൃഷ്ടിച്ചു.

ബിജെപി കേന്ദ്രത്തിൽ വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന ഭയം മതനിരപേക്ഷ മനസുകളിൽ യുഡിഎഫിന‌് അനുകൂലമായി ചുവടു മാറ്റത്തിന‌് ഇടയാക്കി. കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ രൂപീകരിക്കുന്നതിന‌് ഇടതുപക്ഷ സാന്നിധ്യം ശക്തിപ്പെടുത്തണമെന്ന മുദ്രാവാക്യത്തിന‌് വിശ്വാസം നേടാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 

കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ രൂപീകരിക്കണമെന്നും പാർലമെന്റിൽ കോൺഗ്രസിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കണമെന്നുമുള്ള പ്രചാരണം ഈ ചുവടുമാറ്റത്തെ അനായാസമാക്കി. ഈ ആകർഷണം കൂടുതൽ പൊലിപ്പിക്കാനാണ് രാഹുൽ ഗാന്ധിയെ വയനാട്ടിൽ നിന്ന് മത്സരിപ്പിച്ചത‌്. 

സ്ത്രീകളെ പ്രായഭേദം കൂടാതെ ശബരിമല ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിച്ച സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്ന നിലപാടാണ് പാർട്ടിയും എൽഡിഎഫ് സർക്കാരും കൈക്കൊണ്ടത്. സുപ്രീം കോടതി വിധിയെ പിന്താങ്ങുന്ന ആദ്യ നിലപാട് കോൺഗ്രസും ബിജെപിയും തിരുത്തി, പാർട്ടിക്കും എൽഡിഎഫ് സർക്കാരിനും എതിരായി അതിരൂക്ഷമായ പ്രചാരണം സംഘടിപ്പിച്ചു. പതിവായി ഇടതുപക്ഷത്തിന‌് വോട്ട് ചെയ്യാറുള്ളവരിൽ ഒരുവിഭാഗത്തെ ആകർഷിക്കാൻ അവർക്ക് കഴിഞ്ഞു. പാർട്ടിയിൽ നിന്ന് അകറ്റപ്പെട്ടവർ വിവിധ മണ്ഡലങ്ങളിൽ വ്യത്യസ്ത രീതികളിൽ കോൺഗ്രസിനും ബിജെപിക്കും വോട്ട് ചെയ്തു. സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും തോൽവി ഉറപ്പാക്കാൻ തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലൊഴിച്ച് ബിജെപി അതിന്റെ വോട്ടിന്റെ ഒരുഭാഗം യുഡിഎഫിന് അനൂകൂലമായി ചെയ്തുവെന്നും റിപ്പോർട്ടിലുണ്ട്. 

കേരളത്തിലെ രാഷ്ട്രീയ അക്രമത്തിൽ പാർട്ടി മാത്രമാണ് ഉത്തരവാദി എന്ന പ്രചാരണം യുഡിഎഫും ബിജെപിയും പ്രമുഖ മാധ്യമങ്ങളും സംഘടിപ്പിച്ചു. സിപിഎം ആണ് രാഷ്ട്രീയാക്രമണത്തിന്റെ ആഘാതം പേറേണ്ടി വന്നതെങ്കിലും പാർട്ടിയെ കരിതേച്ചു കാണിക്കാൻ ചില സംഭവങ്ങളെ ഉപയോഗിക്കുന്നതിൽ യുഡിഎഫും ബിജെപിയും മാധ്യമങ്ങളും വിജയിച്ചു. എതിരാളികൾക്ക് പാർട്ടിയെ രാഷ്ട്രീയാക്രമകാരികളായി ചിത്രീകരിക്കുന്നതിന‌് അവസരങ്ങൾ ഉണ്ടാകില്ല എന്ന് പാർട്ടി ഉറപ്പുവരുത്തണമെന്നും തെറ്റുകളും കുറവുകളും തിരുത്തുന്നതിന് ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്ന നിർദേശവും റിപ്പോർട്ട് മുന്നോട്ട് വയ്ക്കുന്നു. 

വോട്ടിൽ ഒരു ഭാഗം യുഡിഎഫിനു കൈമാറിയ ശേഷവും 15.56 ശതമാനം വോട്ടുകൾ നേടുന്നതിൽ ബിജെപി വിജയിച്ചു. ഇത് അതിയായ ഉൽകണ‌്ഠ ഉളവാക്കുന്ന കാര്യമാണ്. കേരളത്തിൽ ബിജെപിയുടെ വളർച്ച തടയുന്നതിനുള്ള ക്ഷമാപൂർവവും ഏകോപിതവുമായ രാഷ്ട്രീയ-പ്രത്യയശാസ്ത്ര- സംഘടനാ പ്രവർത്തനം ആവശ്യമാണ്.

ചില പരമ്പരാഗത ശക്തി കേന്ദ്രങ്ങളിൽ പാർട്ടിയുടെ വോട്ടിങ് ശേഷിയിൽ ചോർച്ചയുണ്ടായിട്ടുണ്ട്. പാർട്ടിയുടെ അശ്രാന്ത പരിശ്രമവും സർക്കാരിന്റെ നല്ല പ്രവർത്തനവും ഉണ്ടായിട്ടും അടിത്തറ വികസിക്കാത്തത് എന്തുകൊണ്ടാണെന്ന് ഗൗരവമായി പരിശോധിക്കേണ്ടതാണെന്നും അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com