കാസർകോട്: പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി വി എം മുഹമ്മദ് റഫീക്കിനെ മാറ്റി. കേസന്വേഷണം ഏറ്റെടുത്ത് നാലാം ദിവസമാണ് നടപടി. കേസിൽ അന്വേഷണം കൂടുതൽ സിപിഎം നേതാക്കളിലേക്ക് നീണ്ടതാണ് റഫീക്കിനെതിരെ അടിയന്തരമായി നടപടിയെടുക്കാൻ കാരണമെന്നാണ് സൂചന. ഫോണിലൂടെയായിരുന്നു റഫീക്കിനെ മാറ്റിയ വിവരം അറിയിച്ചത്.
എറണാകുളത്തേക്കാണ് റഫീക്കിനെ മാറ്റിയത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്തുനിന്ന് ഫോണിൽ വിളിച്ച് എറണാകുളത്ത് ചുമതലയേൽക്കാൻ നിർദേശിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് എസ് പി മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. അന്വേഷണം തുടങ്ങിയതോടെ പീതാംബരന്റെയും കൂട്ടരുടെയും പ്രതികാരം എന്ന പാർട്ടി വാദത്തിൽ നിന്നും മാറി, കൂടുതൽ സിപിഎം പ്രവർത്തകരുടെയും മുതിർന്ന നേതാക്കളുടെയും പേരുകൾ പുറത്തുവരാൻ തുടങ്ങി.
കൊലപാതകത്തിൽ സിപിഎം നേതാക്കൾക്ക് അറിവുണ്ടായിരുന്നു എന്ന തരത്തിലും വാർത്തകൾ പുറത്തുവന്നു. പ്രതികൾക്ക് താമസിക്കാൻ പാർട്ടി ഓഫീസിൽ ഇടം നൽകിയതിൻരെയും, നിയമോപദേശം നൽകിയതിന്റെയും വിവരങ്ങൾ വെളിപ്പെട്ടു. കൂടാതെ അന്വേഷണ സംഘത്തെ വഴിതെറ്റിക്കാൻ പൊട്ടക്കിണറ്റിൽ വ്യാജ ആയുധങ്ങൾ ഇട്ടത് സിപിഎം പ്രവർത്തകനാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
കൊല്ലപ്പെട്ടവരുടെ കുടുംബം നൽകിയ മൊഴി പൂർണമായും രേഖപ്പെടുത്തിയതും സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കി. സ്ഥലം എംഎൽഎയായ സിപിഎം നേതാവ്, സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗം എന്നിവരുടെ പേരുകൾ രേഖകളിൽ ഉൾപ്പെടുത്തി മാധ്യമങ്ങളിൽ നിറഞ്ഞു. കല്യോട്ട് പാർട്ടി നെടുംതൂണുകളായ വ്യാപാര, വ്യവസായ പ്രമുഖരെ ചോദ്യം ചെയ്യാൻ ബന്ധപ്പെട്ടു. പ്രാദേശികപ്രശ്നമായി പാർട്ടി പറഞ്ഞ വിഷയം ജില്ല നേതാക്കളിലേക്കു വരെ എത്തുന്ന അന്വേഷണം സിപിഎമ്മിനെ കൂടുതൽ സമ്മർദ്ദത്തിലുമാക്കി.
ഏഴു പ്രതികളെ കൂടാതെ 12 പേർക്കെതിരെ കൂടി കൊല്ലപ്പെട്ടവരുടെ കുടുംബം മൊഴിനൽകിയിട്ടുണ്ട്. അന്വേഷണത്തിന്റെ ആദ്യദിനം തന്നെ കൂടുതൽ സിപിഎം പ്രവർത്തകർക്കെതിരെ മൊഴി രേഖപ്പെടുത്തിയ ക്രൈംബ്രാഞ്ച്, കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും അച്ഛന്മാർ, കൊലയിൽ പങ്കുണ്ടെന്ന് ശക്തമായി ആരോപിച്ച കല്യോട്ടെ സിപിഎം നേതാവും ക്വാറി മുതലാളിയുമായ ശാസ്താ ഗംഗാധരൻ, വ്യാപാരപ്രമുഖൻ വത്സരാജ് എന്നിവരെ ചോദ്യംചെയ്യാൻ ശ്രമിച്ചതും സിപിഎമ്മിനെ പ്രകോപിപ്പിച്ചിരുന്നു.
മുഹമ്മദ് റഫീക്കിന് പകരം കോട്ടയം ക്രൈം ബ്രാഞ്ചിലെ കെ എം സാബു മാത്യുവിനാണ് പകരം ചുമതല നൽകിയിട്ടുള്ളത്. കേസിൽ അറസ്റ്റിലായ പീതാംബരൻ അടക്കമുള്ള മുഖ്യപ്രതികളെ ചോദ്യം ചെയ്യും മുമ്പാണ് തിടുക്കത്തിലുള്ള മാറ്റം. കേസിൽ ഇടപെടുന്നു എന്ന സംശയത്തെ തുടർന്ന് കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.പി. രഞ്ജിത്തിനെ കോഴിക്കോട് ഡി.സി.ആർ.ബിയിലേക്ക് രണ്ടു ദിവസം മുമ്പ് മാറ്റിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ