കൊച്ചി: കാക്കനാട് ജില്ലാ ജയിൽ ഹൗസ് ഫുള്ളാണ്. ദയവ് ചെയ്ത് ഇനി ആരെയും ഇവിടേക്ക് റിമാന്റ് ചെയ്യരുതെന്നാണ് ജയിൽ അധികൃതർ പറയുന്നത്. 130 തടവുകാരെ പാർപ്പിക്കാനുള്ള സ്ഥലമാണ് സത്യത്തിൽ ജയിലിൽ ഉള്ളത്. പക്ഷേ ഇപ്പോഴുള്ളത് 225 തടവുകാരും. ചൂടുകാലമായതിനാൽ ഇവരുടെ കാര്യം തന്നെ പരുങ്ങലിൽ ആണെന്നാണ് അധികൃതർ പറയുന്നത്. സംഭവം മനുഷ്യാവകാശ ലംഘനമാണെന്ന വാദവും ഉയർന്നിട്ടുണ്ട്.
ജയിലിൽ സ്ഥലമില്ലെന്ന വിവരം മേലധികാരികളെയും അറിയിച്ചിട്ടുണ്ട്. മറ്റ് ജയിലുകളിലും ഇതേ അവസ്ഥ ആയതിനാൽ തടവുകാരെ കുറച്ച് പേരെ സ്ഥലം മാറ്റാമെന്ന ആലോചനയും നടക്കില്ല. മോഷണം, സംഘട്ടനം, കൊലപാതകം ,ബലാത്സംഗം തുടങ്ങിയ കേസുകളിലെ പ്രതികളാണ് കാക്കനാട് ജയിലിൽ കഴിയുന്നവരിൽ അധികവും.
ജാമ്യം കിട്ടി പോകുന്നവരുടെ ഇരട്ടിയോളം പേർ റിമാൻഡ് ചെയ്യപ്പെട്ട് ജയിലിലേക്ക് എത്തുന്നുണ്ടെന്ന് സിറ്റി പൊലീസും പറയുന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ