രണ്ടാനച്ഛന്റെ മർദനം : കുട്ടിയുടെ ചികിൽസാ ചെലവുകൾ സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി

കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ എന്ത് ചികിൽസ നടത്തുന്നതിനും നിർദേശം നൽകിയിട്ടുണ്ട്
രണ്ടാനച്ഛന്റെ മർദനം : കുട്ടിയുടെ ചികിൽസാ ചെലവുകൾ സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : തൊടുപുഴയിൽ രണ്ടാനച്ഛന്റെ ക്രൂരമർദനത്തിന് വിധേയമായി അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടിയുടെ ചികിൽസാ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ എന്ത് ചികിൽസ നടത്തുന്നതിനും നിർദേശം നൽകിയിട്ടുണ്ട്. കുട്ടിക്ക് ആവശ്യമായ ശാരീരികവും മാനസികവുമായ ചികിൽസ ഉറപ്പാക്കും.  കുട്ടിയെ മർദിച്ച ആൾക്കെതിരെ പരമാവധി ശിക്ഷ നൽകാൻ ശ്രമിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് കുട്ടിയെ തലച്ചോർ പൊട്ടിയ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. വെന്റിലേറ്ററുടെ സഹോയത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ആന്തരിക രക്തസ്രാവമുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി. 

കുട്ടി ഭിത്തിയിൽ മൂത്രമൊഴിച്ചതാണ് മദ്യലഹരിയിലായിരുന്ന രണ്ടാനച്ഛനെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. കുട്ടിയെ കാലിൽ പിടിച്ച് തറയിലെറിയുകയും, ഇയാൾ നടക്കാൻ ഉപയോഗിക്കുന്ന വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് കുട്ടിയുടെ തലയ്ക്ക് അടിക്കുകയും ചെയ്തു എന്നാണ് സൂചന. തല പൊട്ടി ചോര വന്നപ്പോൾ താനാണ് തുടച്ചതെന്ന് ഇളയകുട്ടി പൊലീസിനോട് പറഞ്ഞു. 

സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛനായ തിരുവനന്തപുരം സ്വദേശിയായ അരുണിനെ പൊലീസ് കസ്റ്റഡിയിയിലെടുത്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. യുവതിയുടെ ആദ്യ ഭർത്താവ് ഒരു വർഷം മുൻപ് മരിച്ചതിനെ തുടർന്ന് ഭർത്താവിന്റെ അടുത്ത ബന്ധുവായ അരുൺ യുവതിക്കും മക്കൾക്കുമൊപ്പം താമസിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com