തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മീന്‍ ചന്തയിലെത്തിയതിനെ കുറിച്ച് ശശി തരൂര്‍ ചെയ്ത ട്വീറ്റ് വിവാദത്തിലാതിന് പിന്നാലെ ഇതിന് വിശദീകരണവുമായി ശശി തരൂർ രംഗത്ത്. വിവാദ ട്വീറ്റിന് വിശദീകരണം നല്‍കിയും വിമര്‍ശിച്ചവരെ ട്രോളിയുമാണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം വോട്ടുതേടി തിരുവനന്തപുരം മാര്‍ക്കറ്റ് സന്ദര്‍ശിച്ച ചിത്രം അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതാണ് വിവാദമായത്.
'മീന്‍മണം അടിക്കുമ്പോള്‍ ഓക്കാനം വരുന്ന തനിക്ക് പോലും വലിയ സ്വീകരണമാണ് അവിടെ ലഭിച്ചത്' എന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. തരൂരിന്റെ ഉള്ളിലെ ജാതിബോധമാണ് ഇത്തരത്തിലുള്ള ഒരു പോസ്റ്റിടാന്‍ പ്രേരിപ്പിച്ചതെന്നും മത്സ്യത്തൊഴിലാളികളെ അപമാനിക്കുകകയാണ് തരൂര്‍ ചെയ്തത് എന്നിങ്ങനെ പോകുന്നു വിമർശനം.
വിമർശനം കടുത്തതോടെയാണ് താന്‍ അര്‍ഥമാക്കിയത് അതല്ല എന്നതിന് വാക്കിന്റെ മറ്റൊരു അര്‍ഥവും ചേര്‍ത്ത് വിശദീകരണവുമായാണ് തരൂര്‍ എത്തിയത്. മലയാളി ഇടത് നേതാക്കള്‍ക്ക് തന്റെ ഇംഗ്ലീഷ് മനസിലാകാത്തതാണ് പ്രശ്‌നമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. squeamishly എന്ന വാക്കിന് സത്യസന്ധതയുള്ള, ശുണ്ഠിയുള്ള എന്നീ വാക്കുകളാണ് തരൂര്‍ ചൂണ്ടിക്കാണിക്കുന്നത്. ഓളം ഡിഷ്ണറിയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് തരൂരിന്റെ ട്വീറ്റ്.
വിവാദമാക്കിയവരെ ട്രോളാന്‍'ഓര്‍ഡര്‍ ഡെലിവേഡ്' എന്ന വാക്കിന് 'കല്‍പ്പന പ്രസവിച്ചു' എന്ന് ഗൂളിളില്‍ അര്‍ത്ഥം കാണിക്കുന്നതിന്റെ മറ്റൊരു സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ