കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ ജില്ലയിലെ സിപിഎം നേതാക്കളുൾപ്പെടെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന് വോട്ട് ചെയ്തതായി വെളിപ്പെടുത്തലുമായി ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ്. വാക്ക് കൊടുത്തിട്ടുള്ളതിനാല്‍ അവരുടെ വിവരങ്ങള്‍ പുറത്ത് പറയാന്‍ ഉദ്ദേശിക്കുന്നില്ല.
രാഘവനെതിരായ നിയമപോരാട്ടത്തിന് യുഡിഎഫ് നേതാക്കള്‍ സഹായിച്ചെന്ന ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് റിയാസിന്റെ വാദം പച്ചക്കള്ളമാണ്.സിപിഎം വോട്ടുകള്‍ തനിക്ക് കിട്ടിയിട്ടുണ്ടെന്ന ബിജെപി സ്ഥാനാര്‍ഥിയുടെ അവകാശവാദവും പൊള്ളയാണെന്ന് സിദ്ദിഖ് പറഞ്ഞു.
എം കെ രാഘവനെതിരായ നിയമപോരാട്ടം ചില യുഡിഎഫ് നേതാക്കളുടെ സഹായത്തോടെയെന്നായിരുന്നു മുഹമ്മദ് റിയാസ് കഴിഞ്ഞദിവസം പറഞ്ഞത്. തെളിവുകള്‍ സംഘടിപ്പിക്കുന്നതിനും നേതാക്കള്‍ സഹായിച്ചു. എന്നാല്‍ റിയാസിന്റേത് പരാജയം മുന്നില്‍ക്കണ്ടുള്ള ജാമ്യമെടുക്കലെന്നാണ് ഡിസിസി നേതൃത്വം പറയുന്നത്.
രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള ആരോപണങ്ങളും കള്ളക്കേസും ജനം തള്ളിക്കളഞ്ഞു. ഒന്നിലും ഫലം കാണാതെ വന്നതോടെയാണ് നേതാക്കളുടെ പേരില്‍ ഇല്ലാക്കഥകള്‍ മെനയുന്നതെന്നും സിദ്ദിഖ് ആരോപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ