മുസ്‌ലിം തീവ്രവാദ സംഘടനകള്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ടു; ബിജെപി വോട്ടുകള്‍ യുഡിഎഫിന് പോയില്ലെങ്കില്‍ എല്‍ഡിഎഫിന് സീറ്റ് വര്‍ദ്ധിക്കും: കോടിയേരി

മുസ്‌ലിം തീവ്രവാദ സംഘടനകള്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ടു; ബിജെപി വോട്ടുകള്‍ യുഡിഎഫിന് പോയില്ലെങ്കില്‍ എല്‍ഡിഎഫിന് സീറ്റ് വര്‍ദ്ധിക്കും: കോടിയേരി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം തീവ്രവാദ പ്രസ്ഥാനങ്ങള്‍ ഇടപെട്ടുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം തീവ്രവാദ പ്രസ്ഥാനങ്ങള്‍ ഇടപെട്ടുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്ഡിപിഐ കേരളം കണ്ട ഏറ്റവും വലിയ തീവ്രവാദ സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ യുഡിഎഫ് തരംഗം പ്രവചിച്ച എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അദ്ദേഹം തള്ളി. എക്‌സിറ്റ് പോള്‍ ഫലങ്ങളും യാതാര്‍ത്ഥ്യവും തമ്മില്‍ ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. 

കോര്‍പ്പറേറ്റുകള്‍ ആഗ്രഹിച്ച എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തുവന്നത്. ബിജെപി അധികാരത്തിലെത്തേണ്ടത് കോര്‍പ്പറേറ്റുകളുടെ ആവശ്യമാണ് പ്രീ പോള്‍ സര്‍വേകള്‍ ശരിയെന്ന് വരുത്താനാണ് ചാനലുകള്‍ എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിട്ടത്. പലതെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് തോറ്റിട്ടുണ്ട്. തോറ്റാല്‍ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷമെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപി വോട്ടുകള്‍ യുഡിഎഫിന് പോയില്ലെങ്കില്‍ എല്‍ഡിഎഫിന് സീറ്റുകള്‍ വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നിരുന്നു. എക്‌സിറ്റ് പോളുകള്‍ മാറിമറിഞ്ഞ ചരിത്രം മുന്‍പുണ്ടായിട്ടുണ്ട്. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2004ല്‍ എന്‍ഡിഎ തുടര്‍ഭരണമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്. എന്നാല്‍ പ്രവചനം പാളുന്നതാണ് പിന്നീട് കണ്ടത്. ഒരു ഊഹത്തെ കുറിച്ച് മറ്റൊരു ഊഹം വെച്ച് ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ല. മെയ് 23 വരെ കാത്തിരിക്കാനും പിണറായി പറഞ്ഞു.

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചില്ല. ശബരിമലയില്‍ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിപ്പിച്ചത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. ശബരിമലയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. നിലവില്‍ ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിച്ചവരുടെ ഇടയില്‍ തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കുകയാണ്. അതുസംബന്ധിച്ച വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും ശബരിമലയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. വരുന്ന മണ്ഡലക്കാലത്ത് കൂടുതല്‍ സൗകര്യങ്ങളുളള ശബരിമലയെയാണ് കാണാന്‍ പോകുന്നത്. അതിന് ആവശ്യമായ നടപടികള്‍ ഉന്നതാധികാര സമിതിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com