കൊച്ചി : വാളയാര്‍ പീഡനക്കേസില്‍ തൽക്കാലം സിബിഐ അന്വേഷണമില്ല. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യഹർജി ഹൈക്കോടതി തള്ളി. കേസിൽ സിബിഐയുടെ സിബിഐയുടെ നേതൃത്വത്തിൽ പുനരന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് മലയാളവേദിയാണ് കോടതിയെ സമീപിച്ചത്. ക്രിമിനൽ നടപടി ചട്ടമനുസരിച്ച് പൊതുതാൽപ്പര്യഹർജി നൽകാൻ ഹർജിക്കാരന് അവകാശമില്ല. പോക്സോ കോടതി വിധിക്കെതിരെ അപ്പീൽ നൽകാമെന്നും കോടതി വ്യക്തമാക്കി.
കേസിൽ പാലക്കാട് പോക്‌സോ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചപ്പോഴാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ നിലപാട് അറിയിച്ചത്. പോക്‌സോ കോടതി വിധിക്കെതിരെ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കോ, സംസ്ഥാന സര്‍ക്കാരിനോ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാകുമെന്നും ഹൈക്കോടതി സൂചിപ്പിച്ചു. അതേസമയം പോക്‌സോ കോടതി വിധി റദ്ദാക്കിയാല്‍ മാത്രമേ പുതിയ അന്വേഷണം സാധ്യമാകൂ എന്ന് സിബിഐ കോടതിയെ അറിയിച്ചു. നിലവിലെ വിധി നിലനില്‍ക്കെ തുടരന്വേഷണം സാധ്യമല്ലെന്നും നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സിബിഐ അഭിഭാഷകന്‍ വ്യക്തമാക്കി.
വാളയാറിലെ ദലിത് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മലയാള വേദി നൽകിയ ഹർജി പരിഗണിച്ച കോടതി, കേസുമായി ഹര്‍ജിക്കാരന് എന്താണ് ബന്ധമെന്ന് ചോദിച്ചു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണോ ഹര്‍ജിയെന്നും കോടതി ചോദിച്ചു. വാര്‍ത്തകളില്‍ പറയുന്നപോലെയാണ് കാര്യങ്ങളെന്ന് എങ്ങനെ ഉറപ്പിക്കാനാകും. കോടതി വിധി പറഞ്ഞ കേസില്‍ എങ്ങനെ പുനരന്വേഷണം നടത്തുമെന്നും ഹൈക്കോടതി ചോദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ