കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാർഥികളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. ഇവർക്കുമേൽ ചുമത്തിയിട്ടുള്ള യുഎപിഎ വകുപ്പുകൾ തൽക്കാലം പിൻവലിക്കുന്നില്ലെന്ന പൊലീസ് നിലപാട് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇന്നലെ കേസിന്റെ വാദം നടക്കുന്നതിനിടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നില്ല. എന്നാൽ യുപിഎ പിൻവലിക്കാത്തതിനാൽ ജാമ്യം ലഭിക്കാനുള്ള സാധ്യത മങ്ങി. നിലവില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ നിലനില്‍ക്കുന്നതായാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.
പ്രതികള്‍ വിദ്യാര്‍ഥികളാണെന്ന് അവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. യുഎപിഎ പോലുള്ള വകുപ്പുകള്‍ ചുമത്തുന്നത് അവരുടെ ഭാവിയെ ബാധിക്കുമെന്നും പ്രതിഭാഗം വാദിച്ചു. അതേസമയം യുഎപിഎ നിലനിര്‍ത്തിക്കൊണ്ടും ജാമ്യത്തെ എതിര്‍ത്തുകൊണ്ടുമുള്ള റിപ്പോര്‍ട്ടാണ് പൊലീസ് കഴിഞ്ഞദിവസം കോടതിയില്‍ നല്‍കിയത്.
യുഎപിഎ നിലനില്‍ക്കുന്ന ഒരു ഘടകവും ഈ കേസില്‍ ഇല്ലെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോടു പറഞ്ഞത്. രണ്ടു ലഘുലേഖ പിടിച്ചെടുത്തതാണ് കേസിന് ആധാരം. ലഘുലേഖകള്‍ കൈവശം വയ്ക്കുന്നതോ മാവോയക്ക് മുദ്രാവാക്യം വിളിക്കുന്നതോ കേസെടുക്കാവുന്ന കുറ്റമല്ലെന്ന് ഹൈക്കോടതിയും സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ആരുടെയെങ്കിലും കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നത് ഒരിക്കലും കുറ്റമല്ല. അതുകൊണ്ടുതന്നെ ഈ കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് അഭാഭാഷകന്‍ വിശദീകരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ