മലയാളി ശാസ്ത്രജ്ഞന്റെ കൊലപാതകം; അന്വേഷണം യുവാവിലേക്ക്, ഫോണ്‍വിവരങ്ങള്‍ പരിശോധിക്കുന്നു

സുരേഷിന്റെ ഫോണ്‍ സന്ദേശവിവരങ്ങള്‍ പരിശോധിച്ചു വരികയാണ്.
മലയാളി ശാസ്ത്രജ്ഞന്റെ കൊലപാതകം; അന്വേഷണം യുവാവിലേക്ക്, ഫോണ്‍വിവരങ്ങള്‍ പരിശോധിക്കുന്നു

ഹൈദരാബാദ്: ഹൈദരാബാദിലെ അമീര്‍പേട്ടില്‍ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐഎസ്ആര്‍ഒയിലെ മലയാളി ശാസ്ത്രജ്ഞന്‍ എസ് സുരേഷ് കുമാറിന്റെ (56) മരണത്തിലെ ദുരൂഹത തുടരുന്നു. തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സുരേഷ് കുമാറിനെ സന്ദര്‍ശിക്കാന്‍ ഒരു ചെറുപ്പക്കാരന്‍ പലതവണ ഫ്‌ലാറ്റില്‍ വന്നതായി അയല്‍വാസികള്‍ പൊലീസിനു മൊഴി നല്‍കി. 

സംഭവത്തില്‍ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. സുരേഷിന്റെ ഫോണ്‍ സന്ദേശവിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കിട്ടേണ്ടതുണ്ട്. ഐഎസ്ആര്‍ഒയുടെ നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്ററിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ സുരേഷിനെ അമീര്‍പേട്ടിലെ ഫ്‌ലാറ്റില്‍ ഇന്നലെ രാത്രിയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി അറിയിച്ചു.

സംസ്‌കാരം യുഎസിലുള്ള മകന്‍ എത്തിയശേഷം ചെന്നൈയില്‍ നടത്തും. ഗുരുവായൂര്‍ സ്വദേശിയായ സുരേഷിന്റെ കുടുംബം വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെന്നൈയിലേക്കു കുടിയേറിയതാണ്. പാലക്കാട് സ്വദേശിനിയായ ഭാര്യ ഇന്ദിര ഇന്ത്യന്‍ ബാങ്ക് പെരിങ്ങളത്തൂര്‍ ബ്രാഞ്ചില്‍ മാനേജരാണ്. രണ്ടു മക്കളുണ്ട്. 

ഐഎസ്ആര്‍ഒയുടെ ഹൈദരാബാദിലെ നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ ഫോട്ടോ സെക്ഷനില്‍ എസ്ജി സയന്റിസ്റ്റായിരുന്നു കൊല്ലപ്പെട്ട സുരേഷ്. കുടുംബം ചെന്നൈയിലായതിനാല്‍ ഹൈദരാബാദ് അമീര്‍പേട്ട് ധരംകരം റേഡിലെ അന്നപൂര്‍ണ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കായിരുന്നു താമസം.

സുരേഷിനെ ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് ഭാര്യ സഹപ്രവര്‍ത്തകരെ വിളിച്ചപ്പോള്‍ ഓഫിസിലെത്തിയിട്ടില്ലെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് അതേ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ബന്ധുക്കളെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ എത്തുമ്പോള്‍ വീട് പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ചെന്നൈയില്‍ നിന്നെത്തിയ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് വാതില്‍ തുറന്നപ്പോള്‍ ചോരയില്‍ മുങ്ങി മരിച്ചുകിടക്കുന്നതാണു കണ്ടത്. തലയില്‍ ആഴത്തിലുള്ള മുറിവുണ്ടെന്നു പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com