200 കോടിയുടെ മയക്കുമരുന്ന് കൊച്ചിയില്‍ നിന്ന് കടത്താന്‍ ശ്രമം; മുഖ്യ പ്രതി അലി പിടിയില്‍

മലേഷ്യയിലേക്ക് കടത്താനായി 64 പായ്ക്കറ്റുകളിലായി എത്തിച്ച എംഡിഎംഎ മയക്കുമരുന്ന് കഴിഞ്ഞ സെപ്തംബര്‍ 29ന് ആണ് എക്‌സൈസ് സംഘം പിടികൂടിയത്.
200 കോടിയുടെ മയക്കുമരുന്ന് കൊച്ചിയില്‍ നിന്ന് കടത്താന്‍ ശ്രമം; മുഖ്യ പ്രതി അലി പിടിയില്‍

കൊച്ചി; 200 കോടി രൂപയുടെ മയക്കുമരുന്ന് പാഴ്‌സല്‍ സര്‍വ്വീസ് വഴി കൊച്ചിയില്‍ നിന്ന് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതി പിടിയില്‍. ശിവഗംഗ സ്വദേശിയായ അലിയാണ് പിടിയിലായത്. മലേഷ്യയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വരവെ ട്രിച്ചി വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. ഈ സമയം ഇയാളുടെ കൈയില്‍ നിന്ന് 20 കിലോ സ്വര്‍ണ്ണവും കസ്റ്റംസ് പിടികൂടി.

മലേഷ്യയിലേക്ക് കടത്താനായി 64 പായ്ക്കറ്റുകളിലായി എത്തിച്ച എംഡിഎംഎ മയക്കുമരുന്ന് കഴിഞ്ഞ സെപ്തംബര്‍ 29ന് ആണ് എക്‌സൈസ് സംഘം പിടികൂടിയത്. ഉടമകളെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് സംശയം തോന്നി പാഴ്‌സല്‍ കമ്പനി ഉടമകള്‍ വിവരം എക്‌സൈസിനെ അറിയിക്കുകയായിരുന്നു. ചെന്നൈയില്‍ നിന്ന് മയക്കുമരുന്ന് കൊച്ചിയില്‍ എത്തിച്ച കണ്ണൂര്‍ സ്വദേശി പ്രശാന്തിനെ അന്ന് തന്നെ പിടികൂടി. എന്നാല്‍ മുഖ്യപ്രതി അലി വിദേശത്ത് കടന്നു. 

തുടര്‍ന്ന് എക്‌സൈസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. മലേഷ്യയില്‍ നിന്ന് ട്രിച്ചി വിമാനത്താവളത്തിലെത്തിയപ്പോള്‍ ഇമിഗ്രേഷന്‍ അധികൃതര്‍ അലിയെ കസ്റ്റഡിയിലെടുത്ത് എക്‌സൈസിന് കൈമാറുകയായിരുന്നു. തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയാണ് അലി. എക്‌സൈസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു കൊച്ചിയിലേത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com