കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ കച്ചകെട്ടിയിറങ്ങി സര്‍ക്കാര്‍; 'ഓപ്പറേഷന്‍ അനന്ത'യുടെ മാതൃകയില്‍ പദ്ധതി

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള സമഗ്ര പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനം.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള സമഗ്ര പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനം. തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപ്പാക്കിയ ഓപ്പറേഷന്‍ അനന്തയുടെ മാതൃകയില്‍ പദ്ധതിക്ക് രൂപം നല്‍കും. ഇതിനായി ദുരന്തനിവാരണ അതോറിറ്റി എക്‌സിക്യുട്ടീവ് ഉടന്‍ യോഗം ചേരും. തിരുവനന്തപുരത്ത് ചേര്‍ന്ന കൊച്ചി നഗരസഭാ അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പ് ദിവസമുണ്ടായ കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ 'ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ' എന്ന അടിയന്തര പദ്ധതിയാണ് നടപ്പാക്കിയത്. അടുത്ത ഘട്ടം സമഗ്ര കര്‍മ്മ പദ്ധതിയാണ്. മൂന്നുമാസത്തിനുള്ളില്‍ അത് പൂര്‍ത്തിയാക്കണം. ഇതു സംബന്ധിച്ച് ഹൈക്കോടതി നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കും. അതോടൊപ്പം കൊച്ചിയെ രക്ഷിക്കാനുള്ള സമഗ്ര പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കും. കനാലുകള്‍ സ്ഥിരമായി ശുചിയാക്കാനുള്ള ബൃഹദ് പദ്ധതി നിലവിലുണ്ട്. കിഫ്ബി വഴിയാണ് അത് നടപ്പാക്കുന്നത്. അത് ഉടന്‍ ലക്ഷ്യം കാണുന്ന രീതിയില്‍ പുനഃക്രമീകരിക്കും.

കൊച്ചി നഗരത്തിലെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസം  മഴയെത്തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടത് സംസ്ഥാനത്താകെ ശ്രദ്ധിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് ഒഴിവാക്കാന്‍ അടിയന്തര ഇടപെടല്‍ വേണ്ടിവന്നു. പെട്ടെന്നുണ്ടായ പ്രതിഭാസമായി ഇതിനെ കാണാനാവില്ല. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍, പി ആന്‍ഡ് ടി കോളനി, ഉദയ കോളനി, അയ്യപ്പന്‍കാവ്, കലൂര്‍, ഇടപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് ഉണ്ടായത്.

ഡ്രെയിനേജ് സംവിധാനത്തിലെ തകരാറുകളാണ് ഈ വെള്ളക്കെട്ടിന്റെ മുഖ്യകാരണം. സമയബന്ധിതമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മുല്ലശ്ശേരി കനാല്‍, പേരണ്ടൂര്‍ കനാല്‍, മാര്‍ക്കറ്റ് കനാല്‍, ഇടപ്പള്ളി റോഡ് എന്നിവയില്‍ മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് തടസ്സപ്പെട്ടതായി കാണുന്നുണ്ട്.

മാലിന്യങ്ങള്‍ നിറഞ്ഞ ഓടകളും ഓവുചാലുകളും ശുചീകരിക്കുന്നതിന് നഗരസഭയ്ക്ക് ഒരു കര്‍മ്മപദ്ധതി ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിവേഗം നഗരവല്‍ക്കരണം നടക്കുന്നതിനാല്‍ റോഡുകളില്‍ വെള്ളക്കെട്ടു പതിവാകുന്നു. കൃത്യമായ ശുചീകരണം ഉറപ്പാക്കണം. ദിവസേന റോഡ് വ്യത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മഴക്കാലപൂര്‍വ്വ ശുചീകരണം നിര്‍ബന്ധമാക്കണം.  ഇത്തരം കാര്യങ്ങളില്‍ കൃത്യമായ ഉത്തരവാദിത്ത നിര്‍വ്വഹണം പ്രധാനമാണ്. അതില്‍ വന്ന വീഴ്ചയാണ് ഒരു വലിയ മഴ വന്നപ്പോള്‍ നഗരം വെള്ളത്തില്‍ മുങ്ങിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിര്‍മാണ പ്രവര്‍ത്തനം വര്‍ധിച്ചതിന്റെയും സൗന്ദര്യവല്‍ക്കരണത്തിന്റെയും ഭാഗമായി വെള്ളം ഇറങ്ങുന്നതിനുള്ള തടസ്സങ്ങള്‍ ബന്ധപ്പെട്ടവര്‍ യോഗത്തില്‍ വിശദീകരിച്ചു. കനാലുകളുടെ നവീകരണത്തിനും ശുചീകരണത്തിനും കൊച്ചി നഗരസഭയുടെ നടപടികള്‍ എന്തൊക്കെയാണെന്നും അതിന്റെ പുരോഗതിയും യോഗം ചര്‍ച്ച ചെയ്തു. വെള്ളക്കെട്ടിന്റെ പ്രശ്‌നവും നഗരസഭ ചെയ്ത കാര്യങ്ങളും മേയര്‍ സൗമിനി ജയിന്‍, വിശദീകരിച്ചു. വെള്ളക്കെട്ടുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനുള്ള നടപടികള്‍ അടിയന്തര പ്രാധാന്യം നല്‍കി നടപ്പാക്കാന്‍ യോഗത്തില്‍ ധാരണയായി.

തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍, കൊച്ചി മേയര്‍ സൗമിനി ജയിന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, തദ്ദേശസ്വയംഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, എറണാകുളം ജില്ലാ കലക്ടര്‍ എസ്. സുഹാസ് ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com