പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ പൊലീസ് വീഴ്ചയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികള്‍ സമരം കടുപ്പിക്കുന്നു. കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന ആയിരം മണിക്കൂര്‍ സമരം രാവിലെ ഒന്‍പത് മണിക്ക് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും.
രാഷ്ട്രീയ പാർട്ടികൾക്ക് പുറമെ വിവിധ സാമൂഹീക സംഘടനകളും സമരവുമായി രംഗത്തുണ്ട്. സ്ത്രീകളും കുട്ടികളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും മണ്‍ ചിരാതുകള്‍ തെളിയിച്ച് സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചു.
വാളയാറില്‍ പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ തുങ്ങിമരിച്ച സംഭവത്തില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ടതോടെയാണ് കടുത്ത പ്രതിഷേധമുയരുന്നത്. പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് പാലക്കാട് പോക്‌സോ കോടതിയുടെ നിരീക്ഷണം.
കേസന്വേഷണത്തിന്റെ തുടക്കം മുതലെ പൊലീസിനെതിരെ വ്യാപകമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. വാളയാറില്‍ മരിച്ച സഹോദരിമാരില്‍ മൂത്ത പെണ്‍കുട്ടി മരിച്ചപ്പോള്‍ തന്നെ ലൈംഗിക പീഡനത്തിനിരയായതായി പെണ്‍കുട്ടിയുടെ അമ്മ എസ്‌ഐയോട് വിവരം പറഞ്ഞിരുന്നെങ്കിലും ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നും അനാസ്ഥയുണ്ടായതായി പെണ്‍കുട്ടിയുടെ മാതാവ് തന്നെ വെളിപ്പെടുത്തിയിരുന്നു. പതിമൂന്നും ഒന്‍പതും വയസ്സുള്ള കുട്ടികളായിരുന്നു പീഡനത്തിന് ഇരയായത്. പൊലീസും ക്രൈംബ്രാഞ്ചും കണ്ടെത്തിയതില്‍ പൊരുത്തക്കേടുകളുണ്ടൈന്നും പോക്‌സോ കോടതി നിരീക്ഷിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ