കൊച്ചി; കൊച്ചിയിലെ മാളില്‍ വച്ച് യുവനടിയെ അപമാനിച്ച പ്രതികള്‍ക്കെതിരെ വ്യാപക തിരച്ചില്‍. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ ഒരാളെ പോലും പിടികൂടാൻ സാധിച്ചിട്ടില്ല. പൊലീസ് മാളിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. പ്രവേശന കവാടത്തിൽ രേഖപെടുത്തിയ പേര് വിവരങ്ങളും പരിശോധിക്കുന്നുണ്ട്. കൊച്ചിയിലേക്ക് തിരിച്ചെത്തിയാൽ നടിയുടെ മൊഴി രേഖപ്പെടുത്തും.
വനിത, യുവജന കമ്മിഷനുകൾ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടിയതോടെയാണ് അന്വേഷണം ഊർജിതമാക്കിയത്. സംഭവം നടന്ന സമയത്തെ പൂർണ സിസിടിവി ദൃശ്യങ്ങൾ ലുലു മാൾ അധികൃതർ പൊലീസിനു കൈമാറി. പ്രതികളെന്നു സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ ഇതിൽ നിന്നു ലഭിച്ചിട്ടുണ്ട്. പ്രതികൾ മാളിൽ നിന്ന് പുറത്തേക്കുപോയ വാഹനമുൾപ്പെടെ തിരിച്ചറിഞ്ഞെന്നാണ് വിവരം. എന്നാൽ പ്രതികൾ മാസ്ക് ധരിച്ചിരിക്കുന്നതിനാൽ മുഖം വ്യക്തമല്ല.
കഴിഞ്ഞ ദിവസമാണ് നടി തന്റെ ഇൻസ്റ്റഗ്രാമിലൂടെ മാളിൽ വച്ചുണ്ടായ ദുരനുഭവം വിവരിച്ചത്. തിരക്കൊഴിച്ച സ്ഥലത്തുവച്ചു തന്റെ ശരീരത്തിൽ സ്പർശിച്ചെന്നും പിന്നീട് പിന്തുടർന്നെത്തി ശല്യം ചെയ്തെന്നുമാണ് താരം പറയുന്നത്. അപ്രതീക്ഷിത സംഭവത്തിന്റെ അമ്പരപ്പിലായിരുന്നെന്നും പ്രതികരിക്കാനായില്ലെന്നും താരം പറയുന്നുണ്ട്. കുടുംബത്തിനൊപ്പം മാളിൽ എത്തിയപ്പോഴായിരുന്നു സംഭവം.
പരാതി നൽകുന്നില്ല എന്നായിരുന്നു നടിയുടെ വീട്ടുകാരുടെ നിലപാട്. എന്നാൽ സംഭവം ചർച്ചയായതോടെ അന്വേഷണം നടത്താൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ, കളമശേരി പൊലീസിനു നിർദേശം നൽകി. തുടർന്നു നടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത ശേഷം അമ്മയിൽ നിന്നു പരാതി എഴുതി വാങ്ങി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ