വായിൽ തുണി തിരുകി ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് കവർച്ച; ഓട്ടോ ഡ്രൈവറും കാമുകിയും പിടിയിൽ

വായിൽ തുണി തിരുകി ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് കവർച്ച; ഓട്ടോ ഡ്രൈവറും കാമുകിയും പിടിയിൽ

പ്രതികൾ ഓട്ടോറിക്ഷയിൽ സഞ്ചരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചെങ്കിലും നമ്പർ പ്ലേറ്റ് പെയിന്റടിച്ചു മറച്ച നിലയിലായിരുന്നു

തൃശൂർ: വയോധികയായ വീട്ടമ്മയെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടു പോയി കഴുത്തിൽ കയറിട്ടു കുരുക്കിയ ശേഷം ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു മാല കവർന്ന കേസിൽ ഓട്ടോ ഡ്രൈവറും കാമുകിയും പിടിയിൽ. ചാലക്കുടിയിലെ മേലൂരിൽ വാടകയ്ക്കു താമസിക്കുന്ന തൊടുപുഴ ഏഴല്ലൂർ ദേശം കുമാരമംഗലം പാഴേരിയിൽ ജാഫർ (32), തൊടുപുഴ കാഞ്ഞിമറ്റം ആലപ്പാട്ട് സിന്ധു (40) എന്നിവരാണ് അറസ്റ്റിലായത്.

ഷാഡോ പൊലീസ് സംഘമാണ് ഇരുവരേയും പിടികൂടിയത്. പ്രതികൾ ഓട്ടോറിക്ഷയിൽ സഞ്ചരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചെങ്കിലും നമ്പർ പ്ലേറ്റ് പെയിന്റടിച്ചു മറച്ച നിലയിലായിരുന്നു.

ഇക്കഴിഞ്ഞ ഒൻപതിന് പത്താഴക്കുണ്ട് ഡാമിനു സമീപമാണു സംഭവം. പൂമല വട്ടായി കരിമ്പത്തു പരേതനായ ബാലന്റെ ഭാര്യ സുശീല (70) ആണ്‌ ആക്രമണത്തിനു ശേഷം കവർച്ചയ്ക്കിരയായത്.  

ബസ് കാത്തു നിന്ന സുശീലയെ ജാഫറും സിന്ധുവും കൂടി സ്നേഹപൂർവം നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി. നായരങ്ങാടിയിലെ കനാൽ ബണ്ടിനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ സുശീലയുടെ കഴുത്തിൽ സിന്ധു കയറിട്ടു കുരുക്കി. വായിൽ തുണി തിരുകി. ജാഫർ ചുറ്റികയും വീൽ സ്പാനറും കൊണ്ടു തലയ്ക്കടിച്ച ശേഷം മാല പൊട്ടിച്ചെടുത്ത് ഇവരെ ഡാമിനരികിൽ തള്ളി. സുശീല അപകടനില തരണം ചെയ്തതായി കമ്മീഷണർ ആർ ആദിത്യ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com