തൊടുപുഴ: ഇടുക്കി കട്ടപ്പനയിൽ കോവിഡ് സ്ഥിരീകരിച്ച ആശാ വർക്കറുടെ രോഗ ഉറവിടം കണ്ടെത്താനായില്ല. ഇവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതും വെല്ലുവിളിയായി മാറുകയാണ്. നിരവധി വീടുകളിൽ ഇവർ മരുന്ന് കൊടുക്കാൻ പോയിരുന്നു. ഇരുപതേക്കർ താലൂക്ക് ആശുപത്രിയിലും പോയതായാണ് വിവരം. ഇതോടെ നിരവധി പേരെ നിരീക്ഷണത്തില്‍ ആക്കേണ്ടി വരുമെന്നാണ് സൂചന.
ആശാ പ്രവര്‍ത്തകയ്ക്ക് അടക്കം 11 പേര്‍ക്കാണ് ഇന്ന് ഇടുക്കിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ജൂൺ 19ന് കോവിഡ് സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിയുമായുള്ള സമ്പർക്കത്തിലൂടെയാണ് രണ്ട് പേർക്ക് രോഗം വന്നത്.
സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ഒൻപത് പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള എട്ട് പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ആറ് പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള അഞ്ച് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 43 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കി, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള രണ്ട് പേര്‍ക്കും എറണാകുളം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ