തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ച വഞ്ചിയൂര്‍ സ്വദേശിയുടെ സ്രവപരിശോധന നടത്തുന്നതില്‍ വൈകിയെന്ന് തിരുവവനന്തപുരം ജില്ലാ കലക്ടര്‍ നവ്‌ജ്യോത് സിങ് ഖോസ. മെഡിക്കല്‍ കോളജിനും ജനറല്‍ ആശുപത്രിക്കും വീഴ്ച സംഭവിച്ചു. ഈ വിഷയത്തില്‍ വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ അന്വേഷണം വേണം. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് അയക്കുമെന്നും കലക്ടര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മെയ് 23 മുതല്‍ 28വരെ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വഞ്ചിയൂര്‍ സ്വദേശി രമേശന്റെ സ്രവ പരിശോധന കൃത്യസമയത്ത് നടത്തിയിരുന്നില്ല. മരിച്ചതിന് ശേഷം നടത്തിയ പരിശോധനയിലാണ് രമേശന് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തും. കലക്ടറേറ്റില്‍ ഇന്ന് മുതല്‍ വാര്‍ റൂം പ്രവര്‍ത്തിച്ചുതുടങ്ങും. നിരീക്ഷണവും അവലോകനവും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേഖല തിരിച്ച് കൂടുതല്‍ പേര്‍ക്ക് പരിശോധന നടത്തും. തീരമേഖലകളിലും മാര്‍ക്കറ്റുകളിലും പരിശോധന കൂട്ടും. സ്രവ പരിശോധന കാര്യക്ഷമമാക്കാന്‍ ഏഴ് മൊബൈല്‍ യൂണിറ്റുകള്‍ അയയ്ക്കും. അഞ്ച് താലൂക്ക് ആശുപത്രികളിലടക്കം പതിനാല് കേന്ദ്രങ്ങളില്‍ കോവിഡ് ടെസ്റ്റിനുള്ള സൗകര്യമൊരുക്കുമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ