തിരുവനന്തപുരം; കോവിഡ് 19 പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ ഇന്നു മുതൽ സമ്പൂർണ്ണ അടച്ചിടൽ. മാർച്ച് 31 വരെയാണ് ലോക്ക്ഡൗൺ. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാകും പ്രവർത്തിക്കുക. പൊതുഗതാഗതം ഉണ്ടാകില്ല. മതിയായ കാരണമില്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ നടപടിയുണ്ടാകും.
സ്ഥിതിഗതികൾ ഗുരുതരമായ കാസർകോട് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവിടെ ജനങ്ങൾ പുറത്തിറങ്ങുന്നതിന് വിലക്കുണ്ട്. കാസർകോട് അവശ്യസാധനങ്ങളുടെ കടകൾ 11 മണി മുതൽ അഞ്ച് മണിവരെയാവും പ്രവർത്തിക്കുക. നിർദേശം ലംഘിക്കുന്നവരെ പൊലീസ് അറസ്റ്റ് ചെയ്യും. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ അടച്ചിടും. പൊതുഗതാഗതം ഉണ്ടാകില്ല. പെട്രോള്‍ പമ്പുകള്‍ തുറന്ന്പ്രവര്‍ത്തിക്കും. എല്‍പിജിയ്ക്കും മുടക്കമുണ്ടാകില്ല. ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ നിര്‍ത്തിവെക്കണം. കുടിവെള്ളം ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ മുടങ്ങില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
സ്വകാര്യവാഹനങ്ങള്‍ യാത്ര ചെയ്യാന്‍ അനുവദിക്കും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. എന്നാല്‍ ഹോംഡെലിവറി അനുവദിക്കും. മെഡിക്കല്‍ ഷോപ്പ് ഒഴികെയുള്ള അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ ഉള്‍പ്പെടെ രാവിലെ ഏഴു മുതല്‍ വൈകിട്ട് 5 വരെ പ്രവര്‍ത്തിക്കും. ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലം, വൈദ്യുതി, ടെലികോം എന്നിവ ഉറപ്പുവരും. ബാറുകൾ അടച്ചിടും. എന്നാൽ കാസർകോട് ഒഴികെയുള്ള എല്ലാ സ്ഥലങ്ങളിലും ബിവറേജസ് പ്രവർത്തിക്കും.
ആവശ്യ സാധനങ്ങള്‍ വാങ്ങാൻ മാത്രം സംസ്ഥാനത്ത് ഓട്ടോ, ഊബര്‍, ഓല സർവീസ് അനുവദിക്കും . സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർ അടക്കം 2 പേര്‍ക്ക് മാത്രം സഞ്ചരിക്കാം. അതും ആവശ്യ സാധനങ്ങള്‍ വാങ്ങാനും അവശ്യ സർവീസിനും മാത്രമായിരിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ