'സംസ്ഥാനം സജ്ജം';  2,36,000 യുവാക്കളെ അണിനിരത്തും; സന്നദ്ധ സേനയുമായി സര്‍ക്കാര്‍

പഞ്ചായത്തുകളില്‍ 200 പേരുടെയും മുന്‍സിപ്പാലിറ്റികളില്‍ 500 പേരുടെയും സേനയെ വിന്യസിക്കും
'സംസ്ഥാനം സജ്ജം';  2,36,000 യുവാക്കളെ അണിനിരത്തും; സന്നദ്ധ സേനയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 2,36,000 പേരടങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സേനയ്ക്ക് ഉടന്‍ രൂപംനല്‍കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍. 20-40 വയസിനിടയില്‍ പ്രായമുള്ളവര്‍ക്കു ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്യാം. പഞ്ചായത്തുകളില്‍ 200 പേരുടെയും മുന്‍സിപ്പാലിറ്റികളില്‍ 500 പേരുടെയും സേനയെ വിന്യസിക്കും. പ്രവര്‍ത്തകര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഇവരുടെ യാത്രാച്ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കമ്യൂണിറ്റി കിച്ചന്‍ പദ്ധതികള്‍ക്കു തുടക്കമായതായി മുഖ്യമന്ത്രി പറഞ്ഞു. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സൗകര്യങ്ങള്‍ ഒരുക്കി. ഭക്ഷണ വിതരണം ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേമപെന്‍ഷന്‍ വിതരണം നാളെ ആരംഭിക്കും. റേഷന്‍ കാര്‍ഡ് ഇല്ലാത്താവര്‍ക്കും റേഷന്‍കടകള്‍ വഴി ഭക്ഷ്യധാന്യം നല്‍കും. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് സ്വാഗതാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളത്ത് ചികില്‍സയിലായിരുന്ന മൂന്നു കണ്ണൂര്‍ സ്വദേശികളെയും രണ്ടു വിദേശ പൗരന്‍മാരെയും ഇന്ന് ആശുപത്രിയില്‍നിന്ന് രോഗം ഭേദമായി വിട്ടയച്ചു. പത്തനംതിട്ടയില്‍ ചികില്‍സയിലായിരുന്ന ഒരാളുടെ ഫലം നെഗറ്റീവായി. 1,20,003 ആളുകള്‍ നിരീക്ഷണത്തിലുണ്ട്. 1,01402 പേര്‍ വീടുകളിലും 601 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്നു മാത്രം 136 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് 1342 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു.

ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണ്. സര്‍ക്കാര്‍ ആശുത്രികള്‍ക്കു പുറമേ സംസ്ഥാനത്ത് 879 സ്വകാര്യ ആശുപത്രികളില്‍ 69,434 കിടക്കകള്‍ ഉണ്ട്. 5,607 ഐസിയു സൗകര്യമുണ്ട്. 716 ഹോസ്റ്റലുകളില്‍ 15,333 മുറികളുണ്ട്. കമ്മ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനം ചിലയിടങ്ങളില്‍ ആരംഭിച്ചു. മറ്റിടങ്ങളില്‍ സ്ഥലം കണ്ടെത്തി. ഭക്ഷണ വിതരണത്തിന് ആളുകളെ കണ്ടെത്തി. 715 പഞ്ചായത്തുകള്‍ ഹെല്‍പ്പ് ലൈന്‍ സജ്ജീകരിച്ചു. 15,433 വാര്‍ഡ് തല സമിതികള്‍ രൂപീകരിച്ചു.

റേഷന്‍ കാര്‍ഡില്ലാതെ വാടക വീട്ടില്‍ കഴിയുന്നവര്‍ക്ക് റേഷന്‍ കടകള്‍ വഴി ഭക്ഷ്യധാന്യം നല്‍കാന്‍ തീരുമാനമായി. ആധാര്‍ നമ്പര്‍ പരിശോധിച്ച് ഭക്ഷ്യധാന്യം സൗജന്യമായി നല്‍കും. ക്ഷേമപെന്‍ഷനുകളുടെ വിതരണം ആരംഭിച്ചു. 2,36,000 പേരുള്ള സന്നദ്ധസേന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങും. പഞ്ചായത്തുകളില്‍ 200 പേരും മുനിസിപ്പാലിറ്റിയില്‍ 500പേരും 6 കോര്‍പ്പറേഷനുകളില്‍ 750 പേരും രംഗത്തുണ്ടാകും. 22 മുതല്‍ 40 വയസുവരെയുള്ളവരാണ് സന്നദ്ധസേനയില്‍ ഉണ്ടാകുക. സര്‍ക്കാരിന്റെ പോര്‍ട്ടല്‍ വഴി ഇതിനായി റജിസ്റ്റര്‍ ചെയ്യാം. ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും യാത്രാചെലവും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ സംസ്ഥാനത്തു രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി. ഇതില്‍ 126 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. വയനാട് ജില്ലയില്‍ ആദ്യമായി ഒരാള്‍ക്കു കൊറോണ വൈറസ് സ്ഥിരീകരിച്ചു. കണ്ണൂര്‍–9, കാസര്‍കോട്–3, മലപ്പുറം–3, തൃശൂര്‍–2, ഇടുക്കി–1 എന്നിങ്ങനെയാണ് ഇന്നു വൈറസ് ബാധ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com