കൊല്ലം: മുൻ ഭർത്താവിനൊപ്പം പോകാനുള്ള യുവതിയുടെ ശ്രമം വീട്ടുകാർ തടഞ്ഞതോടെ പൊലീസ് സ്റ്റേഷനിലും കോടതിയിലും നാടകീയ രംഗങ്ങൾ. കൈയിൽ സ്വയം മുറിവേൽപിച്ച് ആശുപത്രിയിലായ യുവതി അവിടെ നിന്നു മുൻ ഭർത്താവിനൊപ്പം പോകുകയായിരുന്നു. തെക്കുംഭാഗം പൊലീസ് സ്റ്റേഷനും ചവറ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയുമാണ് ഒരു ദിവസം നീണ്ടുനിന്ന നാടകീയ രംഗങ്ങൾക്കു വേദികളായത്.
യുവതിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകി. പിന്നാലെ ഇരുവരെയും പൊലീസ് കണ്ടെത്തി സ്റ്റേഷനിൽ എത്തിച്ചതോടെ വീട്ടുകാരെത്തി സംഘർഷവുമായി. ഇരുവരെയും കോടതിയിലെത്തിച്ചെങ്കിലും അവിടെയും ബന്ധുക്കളെത്തി ബഹളം വച്ചു. ഒടുവിൽ ഇരുവരെയും ഒന്നിച്ചു ജീവിക്കാൻ അനുവദിച്ചു കോടതി ഉത്തരവായി. ഒപ്പം ബന്ധുക്കളെ ശാസിക്കുകയും ചെയ്തു.
നീണ്ടകര സ്വദേശികളായ യുവതിയും യുവാവും നാല് വർഷം മുൻപാണു വിവാഹമോചിതരായത്. കേൾവിയും സംസാര ശേഷിയും ഇല്ലാത്ത യുവതി അന്നു മുതൽ മാതാപിതാക്കൾക്കൊപ്പമാണു താമസം. മുൻ ഭർത്താവുമായി ഇവർ വീണ്ടും അടുത്തു. എന്നാൽ ഇതു വീട്ടുകാർ എതിർത്തു. യുവതിയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതി മുൻ ഭർത്താവിനൊപ്പം ഉണ്ടെന്നു കണ്ടെത്തി.
ബുധനാഴ്ച രാത്രി സ്റ്റേഷനിലെത്തിച്ചു. പൊലീസിന്റെ അനുനയ ശ്രമങ്ങളൊന്നും ഫലിക്കാതായതോടെ ഇന്നലെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കി. യുവതിയും മകളും ഭിന്നശേഷിക്കാരായതിനാൽ ആശയ വിനിമയത്തിനു വിദഗ്ധയെ വരുത്തിയാണു പൊലീസ് സ്റ്റേഷനിലും കോടതിയിലും നടപടികൾ സ്വീകരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ