കൊച്ചി: ഫെയ്സ്ബുക്കിൽ ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി പണം തട്ടാൻ വ്യാപക ശ്രമം. ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി അവരുടെ ഫ്രണ്ട്സ് പട്ടികയിൽ പെട്ടവരോട് അത്യാവശ്യമായി പണം അയച്ചുതരാൻ ആവശ്യപ്പെടുന്നതാണ് തട്ടിപ്പിന്റെ രീതി. ഒട്ടേറെ പൊലീസ്, സർക്കാർ ഉദ്യോഗസ്ഥരുടെ വ്യാജ അക്കൗണ്ടുകൾ നിർമിച്ച് പണം തട്ടാൻ ശ്രമം നടന്നതായി സൈബർ പൊലീസ് കണ്ടെത്തി.
ഉദ്യോഗസ്ഥരുടെ പേരിൽ വ്യക്തിപരമായ അക്കൗണ്ടുകൾ ഉണ്ടാക്കി പണം തട്ടാനാണ് ശ്രമം നടന്നത്. രാജസ്ഥാൻ, ബിഹാർ, അസം, ഝാർഖണ്ഡ് എന്നിവിടങ്ങളിലാണ് അക്കൗണ്ടുകൾ നിർമിച്ചതെന്ന് സൈബർ പൊലീസും സൈബർ ഡോമും നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഝാർഖണ്ഡിലെ ജംതാരയിൽ ഇത്തരം തട്ടിപ്പുകാർ ഒട്ടേറെയാണ്. പ്രായപൂർത്തിയാകാത്തവർ പോലും ഇക്കൂട്ടത്തിലുണ്ടെന്നു സൂചന ലഭിച്ചു. അതേസമയം, പ്രതികളെ തിരിച്ചറിഞ്ഞാലും പണം തിരിച്ചുകിട്ടാൻ വഴിയില്ലെന്നു പൊലീസ് പറയുന്നു.
ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചു നേരത്തേ സൈബർ സെല്ലിൽ നേരിട്ടു പരാതി നൽകാമായിരുന്നു. ഇപ്പോൾ അതതു പൊലീസ് സ്റ്റേഷനിലാണ് പരാതിപ്പെടേണ്ടത്. സ്റ്റേഷനിൽ കേസെടുത്ത ശേഷം സൈബർ പൊലീസിനു കൈമാറും. ഈ നടപടികൾ പൂർത്തിയാകാൻ ഒരു ആഴ്ചയിലധികമെടുക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ