പത്തനംതിട്ട; പത്തനംതിട്ടയിൽ പത്താം ക്ലാസുകാരനെ സുഹൃത്തുക്കൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത് സമൂഹമാധ്യമത്തിൽ കളിയാക്കിയതിന്റെ പേരിലാണെന്ന് പൊലീസ്. ഇന്നലെയാണ് അങ്ങാടിക്കൽ വടക്ക് സുധീഷ് ഭവനിലെ എസ്.അഖിലിനെ ആണ് രണ്ടു സുഹൃത്തുക്കൾ ചേർന്നു കൊലപ്പെടുത്തിയത്. വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ ശേഷമാണ് ഇവർ അഖിലിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഒമ്പതാം ക്ലാസ് വരെ അഖിലിന്റെ ഒപ്പം പഠിച്ചിരുന്നവരാണു കൊല നടത്തിയത്. ഒമ്പതാം ക്ലാസ് വരെ അഖിലിന്റെ ഒപ്പം പഠിച്ചിരുന്നവരാണു കൊല നടത്തിയതെന്നും പൊലീസ് പറഞ്ഞു.
നേരത്തെ പ്രതികളിൽ ഒരാളെ അഖിൽ സമൂഹമാധ്യമത്തിലൂടെ കളിയാക്കിയിരുന്നു. ഇതാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ അഖിലിനെ വീട്ടിൽ നിന്നും സുഹൃത്തുക്കൾ സൈക്കിളിൽ വിളിച്ച് ഇറക്കിക്കൊണ്ടു പോകുകയായിരുന്നു. അങ്ങാടിക്കൽ തെക്ക് എസ്എൻവി എച്ച്എസ് സ്കൂളിന് സമീപം കദളിവനം വീടിനോടു ചേർന്ന റബർ തോട്ടത്തിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിനും മൂന്നിനും ഇടയിലാണ് കൊലപാതകം നടന്നത്.
പ്രതികൾ ഇരുവരും ചേർന്ന് ആദ്യം അഖിലിനെ കല്ലെറിഞ്ഞു വീഴ്ത്തി. താഴെ വീണ അഖിലിനെ സമീപത്ത് കിടന്ന മഴു ഉപയോഗിച്ച് കഴുത്തിനു വെട്ടുകയായിരുന്നു. പിന്നീട് കമഴ്ത്തി കിടത്തിയും വെട്ടി. ഇതിനു ശേഷം ചെറിയ കുഴിയെടുത്ത് മൃതദേഹം മൂടി. അൽപം ദൂരെ നിന്നും മണ്ണു കൊണ്ടുവന്നു മുകളിൽ ഇട്ടു.
ഇവിടെ സംശയകരമായി രണ്ടു പേർ നിൽക്കുന്നതു ദൂരെ നിന്നു നാട്ടുകാരിൽ ഒരാൾ കണ്ടു. ഇയാൾ മറ്റു ചിലരേയും കൂട്ടി സംഭവ സ്ഥലത്തെത്തി പ്രതികളെ ചോദ്യം ചെയ്യുകയായിരുന്നു. ഇവർ കാര്യങ്ങൾ പറഞ്ഞതോടെ സ്ഥലത്തെ മണ്ണ് മാറ്റി മൃതദേഹം പുറത്തെടുത്തു. കൈപ്പട്ടൂർ സെന്റ ജോർജ് മൗണ്ട് ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ് മരിച്ച അഖിൽ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ