കൊച്ചി : എറണാകുളത്ത് അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലെ അഞ്ച് നഴ്സുമാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രസവവാര്‍ഡിലെ നഴ്സുമാര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്.
ഇവിടെ പ്രവേശിപ്പിച്ചിരുന്ന ഒരു ഗര്‍ഭിണിയ്ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. നഴ്സുമാര്‍ക്ക് സമ്പര്‍ക്കം വഴി രോഗബാധ ഉണ്ടായ സാഹചര്യത്തില്‍ പ്രസവ വാര്‍ഡ് അടച്ചേക്കും. ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും നേരത്തെ രോഗം ബാധിച്ചിരുന്നു.
എറണാകുളത്ത് ഇന്ന് ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്തരിച്ച മുതിര്‍ന്ന സോഷ്യലിസ്റ്റ് ആലുങ്കര്‍ ദേവസിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്.
സമ്പര്‍ക്കവ്യാപനം തുടരുന്ന എറണാകുളത്ത് ഇന്നലെ 132 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 109 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോവിഡ് സമൂഹ വ്യാപന സാധ്യത മുന്നിൽ കണ്ട് എറണാകുളം ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ