കോട്ടയം: ബലാത്സംഗക്കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോടതി ജാമ്യം അനുവദിച്ചു. കോട്ടയത്തെ വിചാരണ കോടതി കർശന ഉപാധികളോടെയാണ് ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിച്ചത്. കേസിന്റെ വിചാരണയ്ക്ക് ഫ്രാങ്കോ തുടർച്ചയായി ഹാജരായിരുന്നില്ല. തുടർന്ന് അഡീഷണൽ സെഷൻസ് കോടതി ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. പിന്നാലെ ഇന്ന് ഫ്രാങ്കോ കോടതിയിൽ നേരിട്ട് ഹാജരായി.
ഓഗസ്റ്റ് 13-ന് കുറ്റപത്രം സമർപ്പിക്കുന്നത് വരെ സംസ്ഥാനം വിട്ടുപോകരുത്. കേസിന്റെ വിചാരണ തീയതികളിൽ കൃത്യമായി ഹാജരാകണം. പുതിയ ജാമ്യക്കാരെ ഹാജരാക്കണം ജാമ്യത്തുക കെട്ടിവെക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് ജാമ്യം അനുവദിച്ച് കോടതി നൽകിയിരിക്കുന്നത്.
കോവിഡ് ബാധിതനായ വ്യക്തിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനാൽ ക്വാറന്റൈനിലാണെന്നും ഫ്രാങ്കോയ്ക്ക് കോടതിയിൽ ഹാജരാകാൻ സാധിക്കില്ലെന്നും ജൂലൈ 13-ന് ഇദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. തൊട്ടു പിറ്റേന്ന് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
ഫ്രാങ്കോ മുളയ്ക്കൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. വിഷയത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാമെന്ന് കോടതി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ