തൃശൂർ: ഹോട്ടലിൽ മദ്യം കഴിക്കുന്നത് വിലക്കിയ ഹോട്ടലുടമയെയും മകനെയും അഞ്ചംഗ സംഘം ആക്രമിച്ചു. പെരുമ്പിലാവിലെ അൽസാക്കി ഹോട്ടലിന്റെ ഉടമ ഖാലിദ് (60) മകൻ റാഷിദ് (35) എന്നിവരെയാണ് യുവാക്കളുടെ സംഘം ആക്രമിച്ചത്. ഇരുവരെയും പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 8.30നാണ് അഞ്ചുപേർ ചേർന്ന് അക്രമം നടത്തിയത്. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഹോട്ടലിൻറെ ഒരു ഭാഗം അടച്ചിട്ടിരിക്കുകയായിരുന്നു. വിജനമായി കിടന്നിരുന്ന ഈ ഭാഗത്തിരുന്നാണ് യുവാക്കൾ മദ്യപിച്ചിരുന്നത്. ഹോട്ടലിൽ മദ്യം ഉപയോഗിക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞതോടെ അച്ഛനെ പിടിച്ചു തള്ളിയതായി റാഷിദ് പറഞ്ഞു.തടയാൻ ചെന്ന റാഷിദിനെ തള്ളുകയും മർദിക്കുകയും ചെയ്തു.
കൈക്ക് പരിക്കേറ്റ റാഷിദിനെ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. പാലക്കാട് ജില്ലയിലെ ഒരു പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ മകൻ്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. കൂറ്റനാട് ഭാഗത്തു നിന്നെത്തിയവരാണ് ഇവരെന്നും സംശയമുണ്ട്. സംഭവത്തിൽ നടപടിയെടുക്കണമെന്ന് പെരുമ്പിലാവ് ഹോട്ടൽ ആൻഡ് റസ്റ്ററൻറ് അസോസിയേഷൻ ആവശ്യപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ