കൊച്ചി: സ്വർണക്കളളക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി സിംഗിൾ ബെഞ്ച് ആണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നിലവിലെ അന്വേഷണ പുരോഗതി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയെ അറിയിക്കും.
സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് തന്നെ പ്രതി ചേർത്തതെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ശിവശങ്കർ കോടതിയെ അറിയിച്ചു. എന്നാൽ അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ജാമ്യം നൽകരുതെന്നുമാണ് എൻഫോഴ്സ്മെന്‍റ് ഉന്നയിക്കുന്നത്.
സ്വപ്‌നാ സുരേഷിന്റെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ശിവശങ്കറിന്‍റേത് തുകൂടിയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ശിവശങ്കറിന് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത ഹാജരാകും. ഇഡിക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവാണ് ഹാജരാകുന്നത്. കഴിഞ്ഞമാസം 28 ന് അറസ്റ്റിലായ ശിവശങ്കറിന്റെ ജാമ്യാപേക്ഷ പ്രത്യേക കോടതി തള്ളിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ