സുഗതകുമാരിക്കു വിട, ശാന്തമായ മടക്കം; സംസ്‌കാര ചടങ്ങില്‍ അഞ്ചു പേര്‍ മാത്രം (വിഡിയോ)

സുഗതകുമാരിക്കു വിട, ശാന്തമായ മടക്കം; സംസ്‌കാര ചടങ്ങില്‍ അഞ്ചു പേര്‍ മാത്രം (വിഡിയോ)
സുഗതകുമാരി /ഫയല്‍
സുഗതകുമാരി /ഫയല്‍

തിരുവനന്തപുരം: അനീതികളോടും പ്രകടനപരതയോടും നിരന്തരമായി കലഹിച്ച കവിക്ക് ആഗ്രഹിച്ചപോലെ ബഹളങ്ങളില്ലാത്ത ശാന്തമായ മടക്കം. മലയാളത്തിന്റെ പ്രിയ കവി സുഗതകുമാരിയുടെ ഭൗതിക ശരീരം പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ഉറ്റബന്ധുക്കളായ അഞ്ചു പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. 

പൊതു ദര്‍ശനം ഒഴിവാക്കണമെന്നും ശരീരത്തില്‍ പൂക്കള്‍ അര്‍പ്പിക്കരുതെന്നും നേരത്തെ തന്നെ സുഗതകുമാരി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കവിയുടെ ചിത്രം വച്ച് അയ്യങ്കാളി ഹാളില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കി. നിരവധി പേര്‍ ഇവിടെ അന്ത്യാഞ്ജലി നേരാനെത്തി.

വിഡിയോ/ബിപി ദീപു
 

രാവിലെ 10.52ഓടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മലയാളത്തിന്റെ പ്രിയ സാഹിത്യകാരിയുടെ അന്ത്യം. സുഗതകുമാരിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രിയുള്‍പ്പെടെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയായിരുന്ന സുഗതകുമാരിയെന്ന് അദ്ദേഹം അനുസ്മരിച്ചു.ദോഷമേതും വരില്ല എന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചുകൊണ്ട് അവര്‍ തെളിയിച്ചു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുത്തുച്ചിപ്പി, പാതിരാപ്പൂക്കള്‍, പാവം പാവം മാനവഹൃദയം, പ്രണാമം, ഇരുള്‍ചിറകുകള്‍, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ, ദേവദാസി, മണലെഴുത്ത്, അഭിസാരിക, സുഗതകുമാരിയുടെ കവിതകള്‍, മേഘം വന്നുതോറ്റപ്പോള്‍, പൂവഴി മറുവഴി, കാടിന് കാവല്‍ തുടങ്ങിയവാണ് പ്രമുഖ കൃതികള്‍.

കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, പദ്മശ്രീ, എഴുത്തച്ഛന്‍ പുരസ്‌കാരം, സരസ്വതി സമ്മാന്‍ തുടങ്ങി അനേകം പുരസ്‌കാരങ്ങള്‍ നല്കി സാഹിത്യസാംസ്‌കാരികലോകം ആദരിച്ചിട്ടുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com