മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ ഏറ്റുമുട്ടി; കത്തി നെഞ്ചില്‍ കുത്തിയിറക്കി; യുവാവ് മരിച്ചു

ആക്രമണത്തിനുശേഷം കത്തിവലിച്ചെറിഞ്ഞ് ഓടാന്‍ ശ്രമിച്ച രഞ്ജിത്തിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി
മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ ഏറ്റുമുട്ടി; കത്തി നെഞ്ചില്‍ കുത്തിയിറക്കി; യുവാവ് മരിച്ചു


കോട്ടയം: മദ്യലഹരിയില്‍ കയ്യാങ്കളിക്കിടെ കുത്തേറ്റയാള്‍ മരിച്ചു. ആക്രമണം നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവഞ്ചൂര്‍ വല്യപറമ്പില്‍ സുമിത്ത് തോമസ് ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുമരകം ചൂളഭാഗം കുടിലില്‍ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകിട്ട് 6.30ന് തിരുനക്കര പഴയ പൊലീസ് സ്‌റ്റേഷന്‍ മൈതാനത്തിനു മുന്നിലാണ് സംഭവം. മദ്യലഹരിയിലായ രഞ്ജിത്ത് സുഹൃത്തായ സുമിത്തുമായി വാക്കേറ്റം ഉണ്ടായെന്നും തുടര്‍ന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. കുത്തേറ്റുവീണ സുമിത്തിനെ പൊലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. നെഞ്ചിന്റെ ഭാഗത്താണ് കുത്തേറ്റത്. ആക്രമണം തടയാന്‍ ശ്രമിച്ച സംക്രാന്തി സ്വദേശി മാന്താറ്റില്‍ വാടകയ്ക്കു താമസിക്കുന്ന ഷാനു നജീബിന് കൈക്കു പരുക്കേറ്റു. ഷാനു ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ആക്രമണത്തിനുശേഷം കത്തിവലിച്ചെറിഞ്ഞ് ഓടാന്‍ ശ്രമിച്ച രഞ്ജിത്തിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. വെസ്റ്റ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ എംജെ അരുണ്‍ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കി.

നാളുകളായി ആലപ്പുഴയിലെ ലോഡ്ജില്‍ താമസിക്കുന്ന രഞ്ജിത്തിനെ സുഹൃത്ത് ബാബു കോട്ടയത്തേക്കു വിളിച്ചു വരുത്തുകയായിരുന്നു. സുമിത്തും സുഹൃത്തുക്കളും തന്നെ മര്‍ദിച്ചുവെന്നാണ് രഞ്ജിത്ത് പൊലീസിന് നല്‍കിയ മൊഴി. 2018 നവംബറില്‍ സ്വകാര്യ ബസ് കണ്ടക്ടറുടെ ശരീരത്തില്‍ ബ്ലേഡ് ഉപയോഗിച്ച് മുറിവേല്‍പ്പിച്ച സംഭവത്തില്‍ രഞ്ജിത്തിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com