തിരുവനന്തപുരം: സംസ്ഥാനത്ത് ലൗ ജിഹാദില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. രണ്ട് വർഷത്തിനിടെ അത്തരം കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ന്യൂനപക്ഷ കമീഷന് റിപ്പോർട്ട് നൽകുമെന്നും ഡിജിപി പറഞ്ഞു.
കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും മതപരിവർത്തനം ലക്ഷ്യമിട്ട് ക്രിസ്ത്യൻ പെൺകുട്ടികളെ പ്രണയിച്ച് വിവാഹം കഴിച്ച് മതംമാറ്റുന്നുണ്ടെന്നും സീറോ മലബാർ സഭ മെത്രാൻ സിനഡിൽ ആരോപണമുയർന്നിരുന്നു.
സീറോ മലബാർ സഭ സിനഡ് നൽകിയ കത്തിൻെറ അടിസ്ഥാനത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ സംസ്ഥാന ഡിജിപിയോട് വിശദീകരണം തേടിയിരുന്നു. 21 ദിവസത്തിനകം വിഷയത്തെ കുറിച്ച് റിപ്പോർട്ട് നൽകണമെന്നായിരുന്നു നിർദേശം.
സിനഡിൻെറ ആരോപണത്തെ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം വിമർശിച്ചിരുന്നു. എറണാകുളം അതിരൂപത വൈദിക സമിതി മുന്‍ സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടൻ എഴുതിയ ലേഖനത്തിലാണ് സിനഡിൻെറ നിലപാടുകളെ വിമർശിച്ചത്.
സഭാനിലപാട് മതസൗഹാർദ്ദം തകർക്കുമെന്നും മതരാഷ്ട്രീയത്തിൻെറ പേരിൽ രാജ്യം നിന്ന് കത്തുമ്പോൾ ഏതെങ്കിലും മതത്തെ ചെറുതാക്കുന്ന കാര്യങ്ങൾ പറഞ്ഞ് എരിതീയിൽ എണ്ണ ഒഴിക്കാതിരിക്കുക എന്നത് സാമാന്യബുദ്ധിയാണെന്നും ലേഖനത്തിൽ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ