തിരുവനന്തപുരം; തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്നാണ് സ്വർണം കണ്ടെത്തിയത്. 30 കിലോയോളം കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വിവരം. രാജ്യത്ത് ആദ്യമായാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തുന്നത്. സംസ്ഥാനത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ സ്വര്‍ണ്ണവേട്ടയാണിത്.
മൂന്ന് ദിവസം മുമ്പാണ് വിദേശത്ത് നിന്ന് കാര്‍ഗോ എത്തിയത്. ബാഗേജില്‍ സ്വര്‍ണ്ണം ഉണ്ടെന്ന വിവരം ലഭിച്ചതോടെ പ്രത്യേക കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി പരിശോധിക്കുകയായിരുന്നു. ഇന്നു രാവിലെയാണ് സ്വര്‍ണം പിടികൂടിയതായുള്ള വിവരം പുറത്തെത്തിയത്. പാഴ്‌സല്‍ രൂപത്തിലാണ് ഇതെത്തിയത്. കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് ബാഗേജിലുള്ളത്. വിദേശത്തുനിന്ന് ഡിപ്ലോമാറ്റിക് ബാഗേജായി എത്തിയതിനാല്‍ പരിശോധനകളും മറ്റും വേഗത്തില്‍ പൂര്‍ത്തിയാകുന്ന സാഹചര്യമുണ്ടായിരുന്നു.
ദുബായിൽ നിന്നാണ് പാഴ്സൽ എത്തിയത്. പാഴ്സൽ കേരളത്തിലേക്ക് അയച്ച വ്യക്തിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. തിരുവനന്തപുരം മണക്കാടാണ് യുഎഇ കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് വന്ന പാഴ്‌സലാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ