ഇടുക്കി: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിശാ പാർട്ടി നടത്തിയ സംഭവത്തിൽ അഞ്ച് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കോൺഗ്രസ് പ്രാദേശിക നേതാവടക്കമുള്ളവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 33 ആയി. ആകെ 47 പേർക്കെതിരെയാണ് കേസ്.
സേനാപതി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റുമായ ജെയിംസ് തെങ്ങുംകുടിയാണ് ഇന്ന് അറസ്റ്റിലായത്. വിഷയത്തിൽ മന്ത്രി എംഎം മണിക്കും സിപിഎമ്മിനുമെതിരെ കെപിസിസി അടക്കം ആരോപണം ഉന്നയിച്ചതിനിടെയാണ് നേതാവ് പിടിയിലായത്. പാർട്ടി നേതാവിന്റെ അറസ്റ്റ് കോൺഗ്രസിനെ വെട്ടിലാക്കുന്നതായി.
കഴിഞ്ഞ 28 നാണ് തണ്ണിക്കോട്ട് മെറ്റൽസ് എന്ന സ്ഥാപനം മന്ത്രി എംഎം മണി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിശാ പാർട്ടി നടത്തിയത് വൻ വിവാദമായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു ബെല്ലി ഡാൻസും മദ്യ സത്കാരമൊക്കെയുള്ള പാർട്ടി.
നിശാ പാർട്ടി നടത്തിയ റിസോർട്ടിന് ശാന്തൻപാറ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്. രാജാപ്പാറയിലെ ജംഗിൾ പാലസ് റിസോർട്ടിനാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. തണ്ണിക്കോട്ട് മെറ്റൽസ് റവന്യു വകുപ്പ് അടപ്പിക്കുകയും ചെയ്തു. ലൈസൻസ് ഇല്ലാത്ത ക്രഷർ തുറന്നതിനെ തുടർന്നാണ് നടപടി. തണ്ണിക്കോട്ട് മെറ്റൽസ് ഉടമ റോയി കുര്യനെതിരെ നടപടിയെടുക്കുമെന്നും റവന്യു വകുപ്പ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ