ചെറുപയര്‍ മുതല്‍ ഉപ്പ് വരെ ഒമ്പത് ഇനങ്ങള്‍ ; സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം ഇന്നു മുതല്‍

ഭക്ഷ്യകിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും
ചെറുപയര്‍ മുതല്‍ ഉപ്പ് വരെ ഒമ്പത് ഇനങ്ങള്‍ ; സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം ഇന്നു മുതല്‍

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഭക്ഷ്യക്കിറ്റ് വിതരണം ഇന്നു മുതല്‍. ഭക്ഷ്യഭദ്രതാ അലവന്‍സുപയോഗിച്ച് പ്രീ പ്രൈമറി മുതല്‍ എട്ടാംക്ലാസുവരെയുള്ള കുട്ടികള്‍ക്ക്  അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റ് പൊതുവിദ്യാഭ്യാസവകുപ്പാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്ത് 26.27ലക്ഷം കുട്ടികള്‍ക്ക് പദ്ധതിയുടൈ പ്രയോജനം ലഭിക്കും.

ഭക്ഷ്യകിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. കോടാലി ഗവണ്‍മെന്റ് സ്‌കൂളില്‍ രാവിലെ പത്തിന് നടക്കുന്ന ചടങ്ങില്‍ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷനാവും. ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ മുഖ്യാതിഥിയാവും.  

ഏപ്രില്‍, മെയ് മാസങ്ങളിലെ അവധിദിനങ്ങള്‍ ഒഴിവാക്കി 39 ദിവസത്തേക്ക് കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യവും മാര്‍ച്ച് മാസത്തെ 15 ദിവസം അടച്ചിടല്‍മൂലം പാചകച്ചെലവിനത്തില്‍ മിച്ചംവന്ന തുകയ്ക്ക് തുല്യമായ പലവ്യഞ്ജനങ്ങളുമാണ് ഭക്ഷ്യക്കിറ്റിലുള്ളത്. ചെറുപയര്‍, കടല, തുവരപ്പരിപ്പ്, പഞ്ചസാര, കറി പൗഡറുകള്‍, ആട്ട, ഉപ്പ് തുടങ്ങി ഒമ്പത് ഇനങ്ങള്‍ അടങ്ങുന്നതാണ് കിറ്റ്.

പ്രീ പ്രൈമറി കുട്ടികള്‍ക്ക് 1.2 കിലോ അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യക്കിറ്റാണ് ലഭിക്കുക. നാല് കിലോ അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളുമാണ് പ്രൈമറി വിഭാഗത്തിന് നല്‍കുന്ന കിറ്റിലുള്ളത്. അപ്പര്‍പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് ആറ് കിലോ അരിയും 391.20 രൂപയുടെ പലവ്യഞ്ജനങ്ങളും ലഭിക്കും.

ഈ ആഴ്ചതന്നെ ഭക്ഷ്യക്കിറ്റുകള്‍ സ്‌കൂള്‍ ഉച്ചഭക്ഷണ കമ്മിറ്റി, പിടിഎ, എസ്എംസി എന്നിവയുടെ മേല്‍നോട്ടത്തില്‍ വിതരണം ചെയ്യും. നിലവിലെ സാഹചര്യത്തില്‍  രക്ഷിതാക്കള്‍ക്കാണ് സ്‌കൂളില്‍നിന്ന് കിറ്റുകള്‍ നല്‍കുക. ഇതനുസരിച്ച് ഓരോ ഡിവിഷനുമുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ സമയക്രമം സ്‌കൂളുകളില്‍നിന്ന് മുന്‍കൂട്ടി രക്ഷിതാക്കളെ അറിയിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com