കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ജില്ല വിട്ടുപോകുന്നവര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ അറിയിക്കണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. രാഷ്ട്രീയ യോഗങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കര്‍ശന നിയന്ത്രണം. രാഷ്ട്രീയ പ്രതിഷേധങ്ങളിൽ പങ്കെടുക്കാന്‍ പത്തുപേര്‍ക്ക് മാത്രമാണ് അനുമതി.
തൂണേരിയില്‍ രോഗം പകര്‍ന്നത് കണ്ണൂരിലെയും കോഴിക്കോട്ടെയും മരണവീടുകളില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. നിലവില്‍ വിവിധ പഞ്ചായത്തുകളിലും കോര്‍പ്പറേഷനിലുമായി 15 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്ളത്. തൂണേരി പഞ്ചായത്തില്‍ 53 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റും രണ്ട് പഞ്ചായത്ത് അംഗങ്ങളുമടക്കം 53 പേര്‍ക്കാണ് കോവിഡ്. ആന്റിജന്‍ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് ഒന്നിച്ച് കോവിഡ് സ്ഥിരീകരിച്ചത്.
നേരത്തെ തൂണേരിയില്‍ രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെ സമ്പര്‍ക്കത്തില്‍ വന്ന 400 പേരുടെ സ്രവമാണ് പരിശോധിച്ചത്. ഇതില്‍ 53 പേര്‍ പോസിറ്റീവാകുകയായിരുന്നു. തുടര്‍ന്ന് തൂണേരി പഞ്ചായത്ത് ഓഫീസ് അടച്ചു.പഞ്ചായത്തിലെ മുഴുവന്‍ ജീവനക്കാരുടെയും സ്രവം പരിശോധനക്ക് എടുക്കും. നിലവില്‍ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയും ആരോഗ്യവകുപ്പ് തയ്യാറാക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ