കോവിഡ് സ്ഥിരീകരിച്ചതായി ഫോൺവിളി എത്തി; ആംബുലൻസിനായി രോഗി കാത്തിരുന്നത് രണ്ട് ദിവസം

ആരോഗ്യവകുപ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള 108 ആംബുലൻസുകളെല്ലാം ചെല്ലാനം ഉൾപ്പടെയുളള തീരമേഖലകളിൽ ആയിരുന്നതിനാലാണ് ആംബുലൻസ് വൈകിയതെന്നാണ് വിശദീകരണം
കോവിഡ് സ്ഥിരീകരിച്ചതായി ഫോൺവിളി എത്തി; ആംബുലൻസിനായി രോഗി കാത്തിരുന്നത് രണ്ട് ദിവസം

കൊച്ചി; കോവിഡ് സ്ഥിരീകരിച്ച വ്യക്തിയെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റാൻ വൈകിയതായി പരാതി. പരിശോധന ഫലം പോസിറ്റീവാണെന്ന് അറിയിച്ചിട്ടും രോഗിക്ക് രണ്ട് ദിവസം ആംബുലൻസിനായി കാത്തിരിക്കേണ്ടി വരികയായിരുന്നു. കാഞ്ഞൂർ പഞ്ചായത്തിലെ നാലാം വാർഡിലുള്ള നാൽപ്പത്തഞ്ചുകാരനാണ് രോഗം സ്ഥിരീകരിച്ചത്.

പച്ചക്കറി ചന്തയിലെ ജീവനക്കാരനായി ഇദ്ദേഹം. തിങ്കളാഴ്ചയാണ് സ്രവം പരിശോധനയ്ക്കെടുത്തത്. തുടർന്ന് ചൊവ്വാഴ്ചയോടെ ഫലം പോസിറ്റീവാണെന്ന അറിയിപ്പു കിട്ടി. ഉടനെ ആരോഗ്യവിഭാഗത്തെ അറിയിച്ചപ്പോൾ ആംബുലൻസ് അയക്കാമെന്നു പറഞ്ഞെങ്കിലും വൈകുകയായിരുന്നു. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് ആരോഗ്യവകുപ്പിന് ഔദ്യോഗികമായി പരിശോധന ഫലം ലഭിച്ചതെന്ന് പിന്നീട് വിശദീകരണമുണ്ടായി. അതിന് ശേഷവും ആംബുലൻസ് വരാതിരുന്നതോടെ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറും സന്നദ്ധ പ്രവർത്തകരും ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. അൻവർ സാദത്ത് എംഎൽഎ ഇടപെട്ടതിനെ തുടർന്ന് ഇന്നലെ രാവിലെയാണ് ആംബുലൻസ് എത്തിയത്.

ആരോഗ്യവകുപ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള 108 ആംബുലൻസുകളെല്ലാം ചെല്ലാനം ഉൾപ്പടെയുളള തീരമേഖലകളിൽ ആയിരുന്നതിനാലാണ് ആംബുലൻസ് വൈകിയതെന്നാണ് വിശദീകരണം. അതേസമയം പരിശോധനയ്ക്ക് സ്രവമെടുക്കുമ്പോൾ രോഗികൾ പൂരിപ്പിച്ചു നൽകുന്ന ഫോമിൽ ഫോൺ നമ്പർ നൽകാതിരിക്കുകയോ തെറ്റായി നമ്പർ നൽകുകയോ ചെയ്താൽ രോഗിയെ മാറ്റുന്നതിൽ കാലതാമസമുണ്ടാകുമെന്ന് ആരോഗ്യവകുപ്പിൽ ആംബുലൻസുകളുടെ ചുമതലയുള്ളവർ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com